ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3-ന്റെ കുതിപ്പ് തുടരുന്നു. നിലവില്‍, പേടകം ചന്ദ്രന്റെ സ്വാധീന മേഖലയിലേക്ക് പ്രവേശിച്ചതായി ഐഎസ്‌ആര്‍ഒ അറിയിച്ചിട്ടുണ്ട്. ഭൂമിയുടെ ഭ്രമണപഥത്തിലെ അവസാന പ്രദക്ഷിണവും പൂര്‍ത്തിയാക്കിയതിനുശേഷമാണ് പേടകം ചന്ദ്രനെ ലക്ഷ്യമിട്ട് കുതിച്ചത്. കഴിഞ്ഞ ദിവസം ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നും ചന്ദ്രനിലേക്ക് പേടകത്തെ നയിക്കുന്നതിന് വേണ്ടിയുള്ള പ്രൊപ്പല്‍സീവ് ടെക്നിക്കായ ലൂണാര്‍ ഇഞ്ചക്ഷൻ നല്‍കിയിരുന്നു. ഏകദേശം 20 മിനിറ്റ് മുതല്‍ 21 മിനിറ്റ് വരെ സമയമെടുത്താണ് ലൂണാര്‍ ഇഞ്ചക്ഷൻ പൂര്‍ത്തിയാക്കിയത്.
പേടകത്തെ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നതിനായി ലിക്വിഡ് എൻജിനാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിനുശേഷം നാല് തവണ ചന്ദ്രയാൻ-3 ചന്ദ്രനെ വലം വയ്ക്കുന്നതാണ്. ഓരോ ലൂപ്പിലും ചന്ദ്രന്റെ ഉപരിതലത്തോട് കൂടുതല്‍ അടുക്കുന്ന രീതിയിലാണ് ഭ്രമണപഥം ഉയര്‍ത്തുക. തുടര്‍ന്ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തുന്നതോടെ പ്രൊപ്പല്‍ഷൻ മോഡ്യൂളില്‍ നിന്നും ലാൻഡര്‍ വേര്‍പെടുകയും, ഓഗസ്റ്റ് 23ന് വൈകുന്നേരം സോഫ്റ്റ് ലാൻഡ് നടത്തുകയും ചെയ്യും. 2023 ജൂലൈ 14-നാണ് ചന്ദ്രയാൻ-3 വിക്ഷേപിച്ചത്.