ഡല്‍ഹി: ഇന്ത്യൻ റെയില്‍വേയുടെ ചരിത്രപരമായ വികസന കുതിപ്പിന് ഇന്ന് തുടക്കം കുറിക്കുന്നു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴില്‍ ഇന്ത്യയിലുടനീളമുള്ള 508 റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കം കുറിക്കും.
2025-ഓടെ സ്റ്റേഷനുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യം. പ്രാദേശിക സംസ്‌കാരം, പൈതൃകം, വാസ്തുവിദ്യ എന്നിവ അടയാളപ്പെടുത്തുന്ന തരത്തിലായിരിക്കും സ്‌റ്റേഷൻ കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നത്. ഇന്ത്യൻ റെയില്‍വേയുടെ ഈ നീക്കത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു.
ഓഗസ്റ്റ് 6, റെയില്‍വേ മേഖലയെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലായ ദിവസമാണ്. രാവിലെ 11 മണിക്ക്, ചരിത്രപ്രസിദ്ധമായ അമൃത് ഭാരത് സ്റ്റേഷൻ സ്കീമിന് കീഴില്‍ ഇന്ത്യയിലുടനീളമുള്ള 508 റെയില്‍വേ സ്റ്റേഷനുകള്‍ പുനര്‍വികസിപ്പിക്കുന്നതിനുള്ള തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കും. ഏകദേശം 25,000 കോടി രൂപ ചെലവിലാണ് പുനര്‍വികസനം നടത്തുന്നത്. നമ്മുടെ രാജ്യത്ത് റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങള്‍ എങ്ങനെ വിഭാവനം ചെയ്യുന്നു എന്നതില്‍ ഇത് വിപ്ലവം സൃഷ്ടിക്കും. ജീവിതം സുഗമമാക്കുകയും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു- എന്ന് പ്രധാനമന്ത്രി ട്വിറ്റില്‍ കുറിച്ചു.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരേ സമയം ഇത്രയധികം റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുന്നത്. 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 508 സ്റ്റേഷനുകളാണ് നവീകരിക്കുക. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 55 വീതവും ബിഹാറില്‍ 49, മഹാരാഷ്‌ട്രയില്‍ 44, പശ്ചിമ ബംഗാളില്‍ 37, മദ്ധ്യപ്രദേശില്‍ 34, അസമില്‍ 32, ഒഡീഷയില്‍ 25, പഞ്ചാബില്‍ 22 ഗുജറാത്തിലും തെലങ്കാനയിലും 21 വീതവും ഝാര്‍ഖണ്ഡില്‍ 20, ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും 18 വീതവും ഹരിയാനയില്‍ 15-ഉം കര്‍ണാടകയില്‍ 13-ഉം കേരളത്തില്‍ 35 സ്റ്റേഷനുകളും നവീകരിക്കും.
പാലക്കാട് ഡിവിഷനില്‍ 16 സ്‌റ്റേഷനുകളുണ്ട്. ഇതില്‍ ആറെണ്ണത്തിന്റെ ശിലാസ്ഥാപന ചടങ്ങാണ് ഇന്ന് നടക്കുക. സംസ്ഥാനത്ത് അഞ്ച് സ്റ്റേഷനുകളില്‍ അമൃത് പദ്ധതിയുടെ ശിലാസ്ഥാപനം നടക്കും. ഷൊര്‍ണൂര്‍ ജംഗ്ഷൻ, തിരൂര്‍, വടകര, പയ്യന്നൂര്‍, കാസര്‍കോട്, മംഗളൂരു ജംഗ്ഷൻ, നാഗര്‍കോവില്‍ എന്നീ സ്‌റ്റേഷനുകളില്‍ രാവിലെ എട്ട് മുതല്‍ ആഘോഷം ആരംഭിക്കും. ചടങ്ങിന് മാറ്റുകൂട്ടാനായി തിരുവാതിര കളി, നാടോടി നൃത്തം ഉള്‍പ്പെടെയുള്ള കലകളും റേയില്‍വേ സംഘടിപ്പിച്ചിട്ടുണ്ട്.