രാജ്യത്തിന്റെ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ലോകനേതാക്കളില്‍ മതിപ്പുളവാക്കി എന്നതില്‍ സംശയമില്ല. യുപിഐ ഉപയോഗിക്കുന്നതിനും സാങ്കേതികവിദ്യകളുമായി സഹകരിക്കുന്നതിനും നിരവധി രാജ്യങ്ങളാണ് സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്.
രാജ്യത്തെത്തി യുപിഐ സംവിധാനങ്ങള്‍ ഉപയോഗിച്ചും അതിന്റെ ഗുണങ്ങള്‍ അറിഞ്ഞതിനും പിന്നാലെ നിരവധി രാജ്യങ്ങളാണ് യുപിഐ ഉപയോഗപ്പെടുത്താൻ താത്പര്യം പ്രകടിപ്പിച്ചതെന്ന് റിസര്‍വ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിവേക് ദീപ് പറഞ്ഞു. യുപിഐ, ഡിജിലോക്കര്‍, ഭാഷിണി, ആധാര്‍, ഇ–സഞ്ജീവനി എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ പബ്ലിക്ക് ഇൻഫ്രാസ്ട്രക്ച്ചറുകളുടെ ഗുണങ്ങളാണ് ലോകനേതാക്കള്‍ അനുഭവിച്ചറിഞ്ഞത്.
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ നേതാക്കള്‍ക്ക് രാജ്യത്ത് യുപിഐ അനുഭവം ആസ്വദിക്കുന്നതിനായി ‘യുപിഐ വണ്‍വേള്‍ഡ്‘ എന്ന സംവിധാനം കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നു. ഓരോ പ്രതിനിധികള്‍ക്കും 1000 രൂപ വരെ വാലറ്റായും നല്‍കുകയും ചെയ്തു. ഇതുവഴി നിരവധി പേരാണ് ഡിജിറ്റല്‍ പേയ്‌മെന്റ് നടത്തിയത്. ഉച്ചകോടിക്ക് പിന്നാലെ ഈ സംവിധാനം സ്ഥിരമാക്കാൻ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായും വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതുവഴി വിദേശികളായ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഈ സംവിധാനം ഉപയോഗപ്പെടുത്താനാകും. വിദേശത്തിരുന്ന ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്താനുള്ള സൗകര്യമായ ഭാരത് ബില്‍ പേയ്‌മെന്റ് സംവിധാനം യുകെയിലേക്കും വ്യാപിക്കാനും തീരുമാനമായി.