ന്യൂഡല്‍ഹി: പിൻവലിച്ച 2000 രൂപ നോട്ടുകളില്‍ 87 ശതമാനം ബാങ്കുകളില്‍ നിക്ഷേപമായി തിരിച്ചെത്തിയെന്നും ബാക്കിയുള്ളവ കൗണ്ടറുകള്‍ വഴി മാറ്റിയെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഈ വര്‍ഷം മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളില്‍ 12,000 കോടി രൂപ ഇനിയും തിരികെ വരാനുണ്ടെന്ന് ദ്വൈമാസ ധനനയ അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി.
സെപ്റ്റംബര്‍ 29-വരെ 3.42 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരികെ ലഭിച്ചെന്ന് കഴിഞ്ഞ ശനിയാഴ്ച റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 30 വരെയായിരുന്നു 2000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്. എന്നാല്‍, പിന്നീടിത് ഒരാഴ്ചത്തേക്ക് കൂടി നീട്ടി ഒക്ടോബര്‍ ഏഴാണ് റിസര്‍വ് ബാങ്ക് പുതുതായി നല്‍കിയിരിക്കുന്ന സമയപരിധി. നോട്ടുകള്‍ മാറ്റിയെടുക്കാൻ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് 12000 കോടിയുടെ 2000 രൂപ നോട്ടുകള്‍ കൂടി തിരിച്ചെത്താനുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്.