ന്യൂഡല്‍ഹി: 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം ഉച്ചയക്ക് 12 മണിക്ക് നടക്കും. നിയസഭാ തെരഞ്ഞെടുപ്പിനെ ഗൗരവത്തോടെയാണ് ബിജെപിയും കോണ്‍ഗ്രസും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കാണുന്നത്. ബിജെപി-കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാട്ടം കൂടിയാണ് നടക്കാനിരിക്കുന്നത്. നവംബര്‍ രണ്ടാം വാരത്തിനും ഡിസംബര്‍ ആദ്യവാരത്തിനും ഇടയില്‍ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരുന്നുണ്ട്. ജാതി സെൻസസ് തെരഞ്ഞെടുപ്പില്‍ മുഖ്യ അജണ്ടയാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവടിങ്ങളില്‍ നിലവില്‍ കോണ്‍ഗ്രസാണ് അധികാരത്തിലുള്ളത്. മധ്യപ്രദേശില്‍ ബിജെപിയും തെലങ്കാനയില്‍ കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയുമാണ് അധികാരത്തില്‍. മിസോറാമില്‍ ബിജെപിയുടെ സഖ്യകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട് (എംഎൻഎഫ്) സര്‍ക്കാരാണ് നിലവില്‍ ഭരിക്കുന്നത്.
മിസോറാമിലെ നിയമസഭയുടെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 17ന് അവസാനിക്കും. തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളില്‍ സഭകളുടെ കാലാവധി അടുത്ത വര്‍ഷം ജനുവരിയോടെ അവസാനിക്കും. 2018 ല്‍ നടന്നതു പോലെ, രാജസ്ഥാൻ, മധ്യപ്രദേശ്, മിസോറാം, തെലങ്കാന എന്നിവിടങ്ങളില്‍ ഒറ്റഘട്ടമായും ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടങ്ങളിലുമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.