
ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്യാന് ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്കേപ് സിസ്റ്റം പരീക്ഷണ വിക്ഷേപണം മാറ്റിവെച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഒക്ടോബര്‍ 21 രാവിലെ എട്ട് മണിക്ക് നടത്താനിരുന്ന വിക്ഷേപണം സാങ്കേതികത്തകരാറിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
8.45 ന് വിക്ഷേപണത്തിനായുള്ള ഓട്ടോമാറ്റിക്ക് ലോഞ്ച് സ്വീക്വന്‍സ് ആരംഭിക്കുകയും ചെയ്തു.എന്നാല്‍ അവസാന അഞ്ച് സെക്കന്റില്‍ ഇഗ്നിഷന്‍ പ്രവര്‍ത്തിച്ചുവെങ്കിലും വിക്ഷേപണം നിര്‍ത്തിവെച്ചു. ഓട്ടോമാറ്റിക് ലോഞ്ച് സീക്വന്‍സിന്റെ ഭാഗമായുള്ള കംപ്യൂട്ടര്‍ സംവിധാനമാണ് സെക്കന്റുകള്‍ ബാക്കി നില്‍ക്കെ വിക്ഷേപണം നിര്‍ത്തിവെച്ചതെന്ന് ഐഎസ്ആർഒ മേധാവി എസ്. സോമനാഥ് പറഞ്ഞു.
“ടിവി-ഡി1 വിക്ഷേപണം ഇന്ന് നടക്കില്ല. ആദ്യം 8.00 ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം മോശം കാലാവസ്ഥയെ തുടര്‍ന്ന് 8.45 ലേക്ക് വിക്ഷേപണം മാറ്റിവെക്കേണ്ടി വന്നിരുന്നു. റോക്കറ്റിനെ ഉയര്‍ത്തുന്നതിനുള്ള ഓട്ടോമാറ്റിക് ലോഞ്ച് സിസ്റ്റം സുഗമമായി ആരംഭിച്ചിരുന്നു. എന്നാല്‍ വിക്ഷേപണത്തിനുള്ള ജ്വലന പ്രക്രിയ ശരിയായ രീതിയില്‍ നടന്നില്ല. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കേണ്ടതുണ്ട്. മുഴുവന്‍ വിക്ഷേപണ വാഹനവും സുരക്ഷിതമാണ്. വിക്ഷേപണ വാഹനത്തിനടുത്തെത്തിയതിന് ശേഷമാണ് എന്താണ് സംഭവിച്ചത് എന്നറിയാന്‍ കഴിയൂ. ഓട്ടോ മാറ്റിക് ലോഞ്ച് സ്വീക്വന്‍സ് വാഹനത്തെ നിര്‍ത്തിവെക്കാന്‍ കാരണമായത് എന്താണെന്ന് അറിയേണ്ടതുണ്ട്. എന്തെങ്കിലും അസ്വാഭാവികത ശ്രദ്ധയില്‍ പെട്ടാല്‍ വിക്ഷേപണം നിര്‍ത്തിവെക്കുന്നതിനുള്ള കംപ്യൂട്ടര്‍ സംവിധാനം വിക്ഷേപണ വാഹനത്തിലുണ്ട്. അതാണ് ഇവിടെ പ്രവര്‍ത്തിച്ചത്.” അസ്വാഭാവികത കണ്ടെത്തിയതിന് ശേഷം അറിയിക്കുന്നതായിരിക്കും. അത് പരിഹരിച്ചതിന് ശേഷം വീണ്ടും വിക്ഷേപണത്തിനുള്ള സമയം നിശ്ചയിക്കുമെന്നും അത് പിന്നീട് അറിയിക്കാമെന്നും എസ്. സോമനാഥ് പറഞ്ഞു.
ടിവി-ഡി1 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ വിക്ഷേപണത്തിനിടെയുള്ള അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കുന്നതിനുള്ള ക്രൂ എസ്കേപ്പ് സംവിധാനത്തിന്റെ ക്ഷമത പരിശോധിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ലിക്വിഡ് പ്രൊപ്പലന്റ് അധിഷ്ടിത റോക്കറ്റ് ഉപയോഗിച്ചുള്ള റോക്കറ്റിലാണ് ക്രൂ മോഡ്യള്‍ വിക്ഷേപിക്കുക. നിശ്ചിത ഉയരത്തില്‍ നിന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്ന പേടകം ഇന്ത്യന്‍ നാവികസേനയുടെ പിന്തുണയോടെ തിരിച്ചെടുക്കും.