ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ സില്‍ക്യാരി ടണലില്‍ 17 ദിവസം കുടുങ്ങിയ 41 പേര്‍ വെല്ലുവിളികളെ അതിജീവിച്ചാണ് പുറംലോകം കണ്ടത്. ഓക്‌സിജനും ഭക്ഷണവും അത്യാവശ്യ സാധനങ്ങളും എത്തിക്കാൻ സ്ഥാപിച്ച ആറിഞ്ച് വ്യാസമുള്ളപൈപ്പാണ് അവരുടെ ജീവന് കരുത്തായത്. റൊട്ടിയും പരിപ്പു കറിയുമായിരുന്നു പ്രധാന ഭക്ഷണം. സമയം തള്ളിനീക്കാൻ നല്‍കിയ ചീട്ടും ഒരു പരിധിവരെ മനസിന്റെ പിരിമുറുക്കം കുറച്ചു. തുരങ്കം വീണ്ടും ഇടിയാൻ സാധ്യതയുണ്ടായിരുന്നു. ചെറിയ അവശിഷ്ടങ്ങള്‍ പതിച്ച് പരിക്കേല്‍ക്കാതിരിക്കാൻ എപ്പോഴും ഹെല്‍മറ്റ് ധരിച്ചു. രാത്രികാലങ്ങളില്‍ കുറച്ചുപേര്‍ ഉറങ്ങുമ്ബോള്‍ മറ്റുള്ളവര്‍ കാവലിരുന്നു.
രാജ്യം മുഴുവൻ പ്രാര്‍ത്ഥനയിലായിരുന്നു. തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ തുരങ്കത്തിന് പുറത്ത് പ്രാര്‍ത്ഥനയോടെ കാത്തിരുന്നു. കവാടത്തിന് സമീപമുള്ള ചെറിയ ആരാധനാലയത്തില്‍ പ്രാര്‍ത്ഥനയും വഴിപാടുമായി ഗ്രാമവാസികളും പങ്കുചേര്‍ന്നു. ഗഡ്വാള്‍ ഹിമാലയത്തിലെ പരമ്ബരാഗത നാടോടി ഗാനങ്ങളും (ജാഗര്‍) പാടി. രണ്ട് പൂജാരിമാര്‍ ദിവസേന പൂജ നടത്തി. തുരങ്ക നിര്‍മ്മാണ വിദഗ്ദ്ധൻ ആര്‍നോള്‍ഡ് ഡിക്സ് എന്നും ആരാധനാലയത്തില്‍ എത്തി പ്രാര്‍ത്ഥിച്ചു. ഹിമാലയൻ നിരകളില്‍ നിന്ന് പറിക്കുന്ന പൂവുമായി ക്ഷേത്രത്തിലെത്തുന്ന അദ്ദേഹം നിലത്തിരുന്ന് പ്രാര്‍ത്ഥിക്കുമായിരുന്നു.
സില്‍ക്ക്യാര നിവാസികളുടെ ദൈവമാണ് ബാബ ബോഗ്നാഗ്. ടണലിന് മുന്നില്‍ ബോഗ്നാഗിന്റെ ഒരു ചെറിയ ക്ഷേത്രവും അവര്‍ പണികഴിപ്പിച്ചിട്ടുണ്ട്. ഗ്രാമത്തെ മുഴുവൻ സംരക്ഷിക്കുന്നത് ബാബ ബോഗ്നാഗ് ആണെന്നാണ് ഗ്രാമീണര്‍ വിശ്വസിക്കുന്നത്.
‘തുരങ്കം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന സ്ഥാനത്ത് പണ്ടൊരു ഗുഹയായിരുന്നു. അന്നൊന്നും ഒരാള്‍ക്കുപോലും അപകടം സംഭവിച്ചിട്ടില്ല. ആരും ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടിട്ടുമില്ല. എല്ലാം ബാബ നോക്കുമായിരുന്നു. നിര്‍മ്മാണ കമ്ബനി അധികൃതരോട് പലതവണ ഞങ്ങള്‍ പറഞ്ഞിരുന്നു ബാബായുടെ ആരാധനാലായം അവിടെ നിന്നും നീക്കം ചെയ്യരുതെന്ന്. അഥവാ അങ്ങനെ ചെയ്യുകയാണെങ്കില്‍ മറ്റൊരു സ്ഥലത്ത് അമ്ബലം പണിയണമെന്നും പറഞ്ഞു. എന്നാല്‍ അവര്‍ കേട്ടില്ല. ഞങ്ങളുടെ അന്ധവിശ്വാസമാണിതെല്ലാം എന്ന് പറഞ്ഞ് കമ്ബനിക്കാര്‍ ഞങ്ങളെ പുച്ഛിച്ചു”പ്രദേശവാസിയായ രാകേഷ് നോട്ടിയാല്‍ പറയുന്നു.
ബാബ ബോഗ്നാഗിന്റെ ആരാധനാലായം പൊളിച്ചു മാറ്റിയതു കൊണ്ടുതന്നെയാണ് അപകടം സംഭവിച്ചതെന്നാണ് പൂജാരിയായ ഗണേശ് പ്രസാദ് ബിജല്‍വാനും വിശ്വസിക്കുന്നത്. ”കഴിഞ്ഞ ആഴ്ച കമ്ബനി അധികൃതര്‍ എന്നെ വിളിച്ച് ക്ഷമാപണം നടത്തി. പ്രത്യേക പൂജ നടത്തണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു. ദേവഭൂമി എന്നാണ് ഉത്തരാഖണ്ഡ് അറിയപ്പെടുന്നത്. ഈശ്വരന്മാരുടെ അനുഗ്രഹമുണ്ടെങ്കില്‍ മാത്രമേ ഇവിടെ എന്ത് നിര്‍മ്മാണവും സാദ്ധ്യമാവുകയുള്ളൂ”ഗണേശ് പ്രസാദ് ബിജല്‍വാൻ പ്രതികരിച്ചു .
853.79 കോടി രൂപ മുതല്‍ മുടക്കി നാഷണല്‍ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (എൻ.എച്ച്.ഐ.ഡി.സി.എല്‍) നവയുഗ എൻജിനിയറിംഗ് കമ്ബനിയാണ് തുരങ്കം നിര്‍മ്മിക്കുന്നത്. പദ്ധതി നടപ്പായാല്‍ ഉത്തരകാശിയില്‍ നിന്ന് യമുനോത്രി ധാമിലേക്കുള്ള ദൂരം 26 കിലോമീറ്ററായി കുറയും.