ലണ്ടൻ: രാജ്യത്തേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യു.കെ. വിദേശത്തുനിന്ന് തൊഴില്‍ തേടി യു.കെ.യിലെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവെന്നും കുടിയേറ്റനിയന്ത്രണത്തിന്റെ ഭാഗമായി വിസാ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണെന്നും യു.കെ. പ്രധാനമന്ത്രി ഋഷി സുനക്. വിസാ നിയമങ്ങളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ കുടിയേറ്റതോത് കുറയ്ക്കുമെന്നും അത് രാജ്യത്തിന് ഗുണംചെയ്യുമെന്നും സുനക് അഭിപ്രായപ്പെട്ടു.
പുതുക്കിയ വിസാ നിയമപ്രകാരം, ഗവേഷണാധിഷ്ഠിതമായ ബിരുദാനന്തര കോഴ്സ് പഠിക്കുന്നവരൊഴികെയുള്ള വിദേശവിദ്യാര്‍ഥികള്‍ക്ക് ആശ്രിതവിസയില്‍ കുടുംബാംഗങ്ങളെ യു.കെ.യിലേക്ക് കൊണ്ടുവരാൻ ഇനിമുതല്‍ അനുമതി ഇല്ല. സ്കില്‍ഡ് വിസ ലഭിക്കാനുള്ള ശമ്ബളപരിധി 26,200 പൗണ്ടില്‍ നിന്ന് 38,700 പൗണ്ടായി ഉയര്‍ത്തി. ഫാമിലി വിസയ്ക്ക് അപേക്ഷിക്കാനുള്ള ശമ്ബളപരിധിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
നിയമങ്ങള്‍ കര്‍ശനമാക്കിയാല്‍ യു.കെ.യിലേക്ക് കുടിയേറ്റം നടത്തുന്നവരില്‍ മൂന്നുലക്ഷത്തോളം പേരുടെയെങ്കിലും കുറവ് ഉണ്ടാകുമെന്നാണ് നിഗമനം. 2024 പകുതിയോടെ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍വന്നേക്കും.
നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതോടെ യു.കെയിലേക്ക് കുടിയേറുന്നവര്‍ സ്വയംപ്രാപ്തരാണെന്നും സമ്ബദ്ഘടനയ്ക്ക് ഗുണംചെയ്യുന്നവരാണെന്നും രാജ്യത്തിന് ബാധ്യതയാകില്ലെന്നും ഉറപ്പുവരുത്താനാകുമെന്നാണ് യു.കെ. സര്‍ക്കാരിന്റെ വാദം.