തിരുവനന്തപുരം∙ ക്രിസ്മസ് പുതുവത്സര സീസണിലെ സ്വകാര്യ ബസ് ടിക്കറ്റ് കൊള്ളയ്ക്ക് തടയിടാൻ ഇടപെട്ട് കെ.സി.വേണുഗോപാല്‍ എംപി. കര്‍ണാടക ആര്‍ടിസി കേരളത്തിലേക്ക് ഈ സീസണില്‍ അധികമായി 59 സര്‍വീസുകള്‍ നടത്താന്‍ ധാരണയായി. ഉത്സവ സീസണിലെ യാത്രക്കാരുടെ തിരക്ക് മുതലെടുത്ത് ടിക്കറ്റ് നിരക്കില്‍ ആറിരട്ടിവരെ തുകയാണ് സ്വകാര്യ ബസുകള്‍ ഈടാക്കുന്നത്. വിദ്യാര്‍ഥികളും ഐടി ഉള്‍പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാരുമുൾപ്പെടെ പതിനായിരക്കണക്കിനു മലയാളികള്‍ക്ക് ആശ്വാസമാകും ഈ ബസ് സര്‍വീസുകള്‍.
ഉത്സവകാലത്തെ യാത്രാദുരിതം മലയാളി സംഘടനകള്‍ കെ.സി.വേണുഗോപാലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കെ.സി.വേണുഗോപാല്‍ കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഢിയുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് ക്രിസ്മസ്–പുതുവത്സര തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് 59 സര്‍വീസുകള്‍ അധികമായി നടത്താന്‍ ഉത്തരവായത്.
22, 23, 24 തിയതികളിലായി ബസ് സര്‍വീസ് ആരംഭിക്കും. എറണാകുളത്തിന് 18ഉം തൃശൂരിന് 17ഉം ബസുകള്‍ അധികം അനുവദിച്ചു. കോഴിക്കോട്, പാലക്കാട് 6 വീതം, കണ്ണൂര്‍ 5, കോട്ടയം 3, ആലപ്പുഴ 2, മൂന്നാറിലേക്കും പമ്പയിലേക്കും ഒന്നുവീതവും ബസുകള്‍ അധികമായി സര്‍വീസ് നടത്തും. മള്‍ട്ടി ആക്‌സില്‍ വോള്‍വോ, എസി സ്ലീപ്പര്‍ ബസുകളാണ് ഈ റൂട്ടുകളില്‍ സര്‍വീസ് നടത്തുക.