ന്യൂഡല്‍ഹി: രാജ്യത്ത് ഒരാള്‍ക്ക് കൂടി കൊറോണയുടെ ഉപവകഭേദമായ ജെഎൻ 1 സ്ഥിരീകരിച്ചു. ഇതോടെ, ആകെ കേസുകളുടെ എണ്ണം 22 ആയി ഉയര്‍ന്നു. ഇതില്‍ 21 കേസുകള്‍ ഗോവയിലും, ഒരെണ്ണം കേരളത്തിലുമാണ്. പനിയില്ലാത്ത തൊണ്ടവേദന, വരണ്ട ചുമ എന്നിവയാണ് ജെഎൻ 1 ബാധിതരില്‍ പ്രധാനമായി കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍. പ്രതിരോധശേഷി കുറയ്ക്കുന്ന, അതിവേഗ വ്യാപനശേഷിയുള്ള വകഭേദമാണ് ജെഎൻ 1. അതിനാല്‍, വൈറസിനെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. ഈ മാസം എട്ടാം തീയതിയാണ് കേരളത്തില്‍ ആദ്യമായി ജെഎൻ 1 വകഭേദം സ്ഥിരീകരിച്ചത്.
രോഗികള്‍ വീട്ടിലിരുന്ന് തന്നെ ചികിത്സ സ്വീകരിച്ചതിനാല്‍ കൊറോണ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ലെന്നും, രോഗബാധിതര്‍ സുഖം പ്രാപിച്ച് വരുന്നതായും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. പുതിയ കൊറോണ കേസുകളില്‍ ഭൂരിഭാഗവും നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളതും, കാര്യമായ ചികിത്സ കൂടാതെ തന്നെ ഭേദമാകുന്നതുമാണെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. യുഎസില്‍ ആദ്യം സ്ഥിരീകരിക്കുകയും ചൈനയില്‍ പെട്ടെന്ന് വര്‍ദ്ധിച്ച വകഭേദമാണ് ജെഎൻ 1. അതിനാല്‍, വിദേശത്ത് നിന്നെത്തുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇതിനോടകം കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.