അഞ്ചാം വട്ടവും ഷേഖ് ഹസീന
ധാക്ക: ഞായറാഴ്‌ച നടന്ന തിരഞ്ഞെടുപ്പില്‍ അഞ്ചാം തവണയും മിന്നുന്ന വിജയം നേടി ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ പാര്‍ട്ടി അവാമി ലീഗ്. ആകെ 300ല്‍ 200ലധികം സീറ്റുകള്‍ നേടിയാണ് ഹസീന ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത്. അതേസമയം തിരഞ്ഞെടുപ്പിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചിരുന്നു.പ്രതിപക്ഷ പാര്‍ട്ടികളെ തീവ്രവാദ സംഘടനകളുടെ കൂട്ടത്തില്‍പ്പെടുത്തി സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിച്ചതിന്റെ പേരില്‍ അഭിനന്ദനങ്ങള്‍ ഹസീനയ്‌ക്ക് ലഭിച്ചെങ്കിലും മനുഷ്യാവകാശ ലംഘനങ്ങളുടെയും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെയുള്ള നിലപാടിന്റെയും പേരില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഒരേ പാര്‍ട്ടി തന്നെ എല്ലായിടത്തും ജയിക്കുന്നു എന്നത് ഒഴിവാക്കാൻ തിരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ അവാമി ലീഗ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല.
300 സീറ്റുകളില്‍ 264 സീറ്റുകളിലാണ് അവാമി ലീഗ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. ഇതില്‍ 204 ഇടത്ത് ജയിച്ചതായാണ് വിവരം. ഹസീനയുടെ പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിച്ച ഹതിയാ പാര്‍ട്ടി ഒൻപതിടങ്ങളില്‍ ജയിച്ചു. ബംഗ്ളാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷക്കീബ് അല്‍ ഹസനും വിജയിച്ചവരില്‍ പെടും. ഏതാണ്ട് രണ്ടര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷേഖ് ഹസീന വിജയിച്ചത്.