കുതിരാൻ• ദേശീയപാതയോരത്തു നിന്നും പവർഗ്രിഡിന്റെ 7 മീറ്റർ ഭൂഗർഭ വൈദ്യുതി കേബിൾ മോഷണം പോയി. തുരങ്കത്തിന്റെ പടിഞ്ഞാറുഭാഗത്തിനു സമീപം പവർഗ്രിഡ് നിർമിച്ചിട്ടുള്ള മാൻഹോളിൽ നിന്നു വ്യാഴാഴ്ച രാത്രിയാണ് കേബിൾ മുറിച്ചു കൊണ്ടുപോയത്. ജപ്പാനിൽ നിന്നും ഇറക്കുമതി ചെയ്ത ഒരു മീറ്റററിനു 35 കിലോഗ്രാം ഭാരം ഉള്ളതും 4.25 ലക്ഷം വിലയുള്ളതുമായ പ്രത്യേക ഭൂഗർഭ കേബിളാണു മോഷണം പോയത്.
മാൻഹോളിൽ സ്ഥാപിച്ച കേബിൾ വലിച്ചെടുത്തു കട്ടർ ഉപയോഗിച്ചു മുറിച്ചു നീക്കിയനിലയിലാണ്. മുറിച്ചുമാറ്റിയ കേബിളിന്റെ ബാക്കിയുള്ള മുഴുവൻ ഭാഗവും ഇനി പുറത്തേക്ക് വലിച്ചെടുത്ത് പുതിയത് സ്ഥാപിക്കണം. ഇതിന് ചുരുങ്ങിയത് രണ്ടാഴ്ചയോളം സമയം വരുമെന്ന് പവർഗ്രിഡ് അധികൃതർ പറഞ്ഞു.
തമിഴ്നാട്ടിൽ നിന്നും 2000 മെഗാവാട്ട് വൈദ്യുതി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനാണു പവർഗ്രിഡ് ഭൂഗർഭ വൈദ്യുതിലൈൻ സ്ഥാപിക്കുന്നത്. അന്തിമ ജോലികളാണ് കുതിരാനിൽ നടക്കുന്നത്. പീച്ചി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. സമീപത്ത് നിന്ന് ഒരു മീറ്റർ നീളത്തിലുള്ള കേബിൾ കണ്ടെടുത്തു.