പട്ന• യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടം ചേർന്നു പീഡിപ്പിച്ചശേഷം 5 വയസ്സുകാരനായ മകനൊപ്പം നദിയിൽ തള്ളിയെന്ന് ആരോപണം. യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും കുട്ടി മരിച്ചു. ബിഹാറിൽ ബക്സർ ജില്ലയിലുള്ള ഓജോ ബാരോൺ ഗ്രാമത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ബാങ്കിൽ പോകുന്നതിനിടെയാണ് യുവതിയെയും കുട്ടിയെയും സംഘം തട്ടിക്കൊണ്ടുപോയത്. പീഡനത്തിനുശേഷം കൈകാൽ കെട്ടി ഇരുവരെയും നദിയിൽ തള്ളുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ടെത്തിയ ഗ്രാമീണരാണ് രക്ഷിച്ചത്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുണ്ടായ സംഭവം വൻ വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തുവന്നു.