അന്താരാഷ്‌ട്ര വനിതാ ദിനത്തില്‍ സ്ത്രീ സുരക്ഷയും സ്വാശ്രയത്വവും ഉറപ്പാക്കുന്ന പദ്ധതികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ത്രിപുരയില്‍ സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം കൊണ്ടുവരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വടക്ക് വിഴക്കൻ സംസ്ഥാനങ്ങളിലെ ഐപിഎഫ്ടി- ബിജെപി സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
സംസ്ഥാനത്തിന്റെ വികസനത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം കൊണ്ടുവരും. 200 കോടി ചെലവില്‍ നാഷണല്‍ ഫോറന്‍സിക് സയന്‍സ് സര്‍വ്വകലാശാല ആരംഭിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ ഭരണത്തില്‍ ത്രിപുരയിലെ ജനങ്ങള്‍ കൂടുതല്‍ സുരക്ഷിതരായിരിക്കുകയാണ്. സിപിഎം സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ സംസ്ഥാനത്ത് രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നടക്കുക പതിവായിരുന്നു. സാധാരണക്കാരുടെ ചോര കൊണ്ടാണ് അന്നത്തെ സർക്കാർ ഹോളി ആഘോഷിച്ചിരുന്നത്. എന്നാൽ ബിപ്ലബ് ദേബ് അധികാരത്തിൽ വന്നതോടെ എല്ലാ കാര്യങ്ങളിലും വ്യത്യാസം വന്നു.