ബിന്ദുലാൽ തൃശൂർ
ജില്ലയിലെ എല്ലാ മുഖ്യ മാർക്കറ്റുകളിലെയും കടകളിൽ ഒരു സമയം മൂന്നു ജീവനക്കാരെ മാത്രമേ അനുവദിക്കൂ. ഇവർ ജില്ലാ മെഡിക്കൽ ഓഫീസറുടെ പരിശോധനയ്ക്കു വിധേയമാവണം. കടകളിലെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകും . കാർഡില്ലാത്തവരെ മാർക്കറ്റുകളിൽ പ്രവേശിപ്പിക്കില്ല.
കടകളിൽ സാനിറ്റൈസർ, ഗുണനിലവാരമുള്ള മാസ്ക്,കയ്യുറ എന്നിവ നിർബന്ധമായും കരുതണം. 60 വയസിനു മുകളിലുള്ളവരെ കടകളിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല. സാമൂഹിക അകലം പാലിക്കുന്നതിന് കടകളിൽ കൃത്യമായ മാർക്കിങ് വേണം.
വഴിവാണിഭക്കാരുടെ എണ്ണം നിയന്ത്രിക്കും.കടയിലുള്ള ജീവനക്കാരുടെ പേര് വിവരം പ്രദർശിപ്പിക്കണം. പകുതി ജീവനക്കാർക്ക് ഒരാഴ്ച ,മറു പകുതി അടുത്ത ആഴ്ച എന്ന രീതിയിൽ കടയുടെ പ്രവർത്തനം ക്രമീകരിക്കണം. ചരക്കു ലോറികൾക്കും കയറ്റിറക്കിനും സമയ നിയന്ത്രണം കർശനമാക്കും. കടയുടെ പുറത്തു പടികളിൽ വച്ച് കച്ചവടം അനുവദിക്കില്ല.
പച്ചക്കറികൾ ഉൾപ്പെടെയുള്ള സാധങ്ങൾ തൊട്ടു പരിശോധിച്ച് വാങ്ങുന്ന പതിവ് രീതി പാടില്ല. ഈ നിർദേശങ്ങൾ പാലിക്കാത്ത കടകൾ അടച്ചിടുന്നതടക്കമുള്ള നടപടികൾ ജില്ലാ ഭരണകൂടം കൈക്കൊള്ളുമെന്ന് ജില്ലാ കലക്റ്റർ എസ്.ഷാനവാസ് അറിയിച്ചു.