അനൂപ് എം സി
കണ്ണൂർ :മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടം മണ്ഡലത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന മമ്പറം പുതിയപാലം ഡിസംബറില്‍ ഉദ്ഘാടനം ചെയ്യും. കണ്ണുര്‍ കൂത്തുപറമ്പ് റോഡിലെ മമ്പറം പാലത്തിന്റെ പണി അതിന്റെ അവസാനഘട്ടത്തിലാണ്.
കണ്ണുര്‍ കൂത്തുപറമ്പ് റോഡിലെ മമ്പറം പാലത്തിന്റെ നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും. ആഗസ്റ്റില്‍ പൂര്‍ത്തിയാക്കേണ്ട പണി മൂന്ന് തവണ നിര്‍ത്തി വെയ്ക്കേണ്ടി വന്നു. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് മമ്പറത്ത് സമാന്തര പാലത്തിനായി തുടക്കമിട്ടത്. എന്നാല്‍ ടെണ്ടര്‍ നടപടി അടക്കമുള്ളവ പൂര്‍ത്തികരിച്ചിരുന്നതിനാലും അനുബന്ധ റോഡിനുള്ള സ്ഥലം കണ്ടെത്തുന്നതിനുള്ള തര്‍ക്കം കാരണവും പണി നിലച്ചു.തുടര്‍ന്ന് എല്‍ ഡി എഫ് അധികാരത്തിലേറിയപ്പോള്‍ അനുബന്ധ റോഡ് ഏറ്റെടുത്ത് നിര്‍മ്മാണം തുടങ്ങി. 2018 -ല്‍ ഉള്‍നാടന്‍ ജന പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചപ്പോള്‍ പാലത്തിന്റെ രൂപരേഖയില്‍ മാറ്റം ആവശ്യമായി. പാലത്തിനടിയിലൂടെ ബോട്ടുകള്‍ക്ക് കടന്നുപോകുന്നതിന് സൌകര്യമുണ്ടാക്കാന്‍ രൂപരേഖയില്‍ പാലത്തിന്റെ ഉയരം കൂട്ടിയാണ് പണി വീണ്ടും തുടങ്ങിയത്. അപ്രതീക്ഷിതമായി പ്രഖ്യപിച്ച ലോക്ക്ഡൗണിനെത്തുടര്‍ന്ന് പണി നിലച്ചു. ലോക്കഡൗണിനു ഇളവു വന്നതിന് ശേഷം മെയ് മാസത്തില്‍ വീണ്ടു പണി തുടങ്ങി.
പുഴയുടെ മദ്ധ്യ ഭാഗത്തെ പ്രധാന സ്ലാബുകള്‍ ഉള്‍പ്പടെ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയാകേണ്ടതുണ്ട്.
25 മീറ്റര്‍ നീളത്തിലുള്ള നാല് സ്പാനുകളും 21 മീറ്റര്‍ നീളത്തിലുള്ള ഒരു ബോക്സും, തരുങ്കും അനുബന്ധ റോഡും പൂര്‍ത്തിയാക്കുന്നതോടെ മാത്രമേ പാലം തുറന്നു കൊടുക്കാന്‍ ആകു. ഇത് ഡിസംബര്‍ അവസാനത്തോടെ കഴിയുമെന്നാണ് പ്രതീക്ഷ. ആകെയുള്ള 54 തൂണുകളില്‍ 45എണ്ണം പൂര്‍ത്തിയായി ഇനി 4 സ്പാനുകളും നിര്‍മ്മിക്കേണ്ടതുണ്ട്.
ലോക്ക്ഡൗണിനെത്തുടര്‍ന്ന് പുഴയോരത്ത് കൂട്ടിയിട്ടിരുന്ന കമ്പികള്‍ തുരുമ്പ് എടുത്തിരുന്നു. തുരുമ്പ് നീക്കി ബലപ്പെടുത്തുന്ന ശാസ്ത്രീയ രീതിയായ എംബോക്സി ബോട്ടിംഗ് ആണ് സ്വീകരിച്ചത്.
1957 ലാണ് പഴയ മമ്പറം പാലത്തിന് തറക്കല്ലിട്ടത്. കൂത്തുപറമ്പ് ഭാഗത്ത് ബലക്ഷയം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുതിയ പാലം നിര്‍മ്മിക്കേണ്ടി വന്നത്. തൂണുകളുടെ മേല്‍ ഈയക്കട്ടിവെച്ച് ബലപ്പെടുത്തിയാണ് കണ്ണൂര്‍ ഭാഗത്തെ പാലത്തിന്റെ പകുതിഭാഗം നിര്‍മ്മിച്ചത്. മമ്പറം പുതിയപാലം ഡിസംബറില്‍ തുറന്നു കൊടുക്കുന്നതോടെ പിണറായി സര്‍ക്കാരിന്റെ വലിയൊരു നേട്ടം കൂടിയാകും അത്.