സിന്ധുമോൾ. ആർ
കോട്ടയം: ശീമാട്ടി വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ സ്ത്രീകളുടെ ചേഞ്ചിങ് റൂമില്‍ ഒളിക്യാമറ. കഴിഞ്ഞ ദിവസം ശീമാട്ടിയില്‍ വസ്ത്രം വാങ്ങാന്‍ വന്ന അഭിഭാഷക ഡ്രസ്സിങ് റൂമില്‍ കയറി ഡ്രസ്സ് ചെയ്ഞ്ചു ചെയ്യുമ്പോഴാണ് തൊട്ടടുത്ത റൂമില്‍ ക്യാമറ കണ്ടത്. സംഭവത്തില്‍ കോട്ടയം ശീമാട്ടി ടെക്സ്റ്റൈല്‍സിലെ ജീവനക്കാരന്‍ കാരാപ്പുഴ വെള്ളപ്പനാട്ടില്‍ രജിത്കുമാറിന്റെ മകന്‍ നിധിന്‍ കുമാറി (30)നെയാണ് നഗരത്തിലെ തന്നെ ഒരു അഭിഭാഷക പിടികൂടി പൊലീസിൽ ഏല്‍പ്പിച്ചത്. അഭിഭാഷക വസ്ത്രം മാറുന്നതിനിടെ തൊട്ടടുത്ത ചേഞ്ചിങ് റൂമില്‍ നിന്നും മൊബൈല്‍ ക്യാമറയും കയ്യും കണ്ടു. തുടര്‍ന്ന് വേഗം തന്നെ മുറിയില്‍ നിന്നും പുറത്തിറങ്ങിയ അവര്‍ തൊട്ടടുത്തുള്ള വസ്ത്രം മാറുന്ന മറ്റൊരു മുറിയില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടത് എന്ന് മനസ്സിലാക്കി.
തുടര്‍ന്ന് ആ മുറി തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. അഭിഭാഷക ബഹളം വച്ചതിനെ തുടര്‍ന്ന് ശീമാട്ടി ജീവനക്കാരും വസ്ത്രം വാങ്ങാനെത്തിയവരും തടിച്ചു കൂടി. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിധിന്‍ പുറത്തേക്കിറങ്ങുകയായിരുന്നു. അതേസമയം, ശനിയാഴ്ച ഇവിടെ വസ്ത്രം വാങ്ങാനെത്തിയ 17 സ്ത്രീകള്‍ വസ്ത്രം മാറുന്ന വീഡിയോ ഇയാള്‍ തന്റെ മൊബൈല്‍ ക്യാമറ ഒളിച്ചു വച്ചു പകര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവം നടന്നതിന് ശേഷം ശീമാട്ടിയുടെ മാനേജരെ ജീവനക്കാര്‍ വിളിച്ചു വിവരം പറഞ്ഞെങ്കിലും അഭിഭാഷകയോട് അയാളുടെ ഓഫീസിലേക്ക് ചെല്ലാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അഭിഭാഷക ഇത് നിഷേധിക്കുകയും കോട്ടയം വെസ്റ്റ് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തുകുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.