തിരുവനന്തപുരം: വോട്ടും സീറ്റും കൂടിയിട്ടും ബിജെപിയില്‍ കലഹം. പ്രതീക്ഷിച്ച പ്രകടനം ഉണ്ടായില്ലെന്നാരോപിച്ചാണ് വിമത നീക്കങ്ങള്‍. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റണമെന്നാണ് ആവശ്യം. ശോഭാ സുരേന്ദ്രന്–പികെ കൃഷ്ണദാസ് പക്ഷങ്ങള്‍ സംയുക്തമായാണ് നീക്കം നടത്തുന്നത്. കേന്ദ്ര നേതൃത്വത്തിന് ഇവര്‍ സുരേന്ദ്രനെതിരെ കത്തയച്ചു. ഈ കത്തിനോട് കേന്ദ്ര നേതൃത്വം എടുക്കുന്ന നിലപാട് അതിനിര്‍ണ്ണായകമാകും.
എല്‍ഡിഎഫിനും യുഡിഎഫിനും 2015 നെക്കാള്‍ സീറ്റ് കുറയുകയാണു ചെയ്തതെന്നും വളര്‍ന്നത് എന്‍ഡിഎ മാത്രമാണെന്നും നേതൃത്വം തിരിച്ചടിക്കുന്നു. കോര്‍ കമ്മിറ്റി, സംസ്ഥാന ഭാരവാഹി യോഗങ്ങള്‍ ഓണ്‍ലൈനില്‍ ഇന്നലെ ചേര്‍ന്നെങ്കിലും വിശദ ചര്‍ച്ച ഉണ്ടായില്ല. പ്രാദേശിക സമിതികള്‍ ഫലം ചര്‍ച്ച ചെയ്തു റിപ്പോര്‍ട്ട് കൈമാറാന്‍ നിര്‍ദേശിച്ചു. ഇന്നു മുതല്‍ ജില്ലാ നേതൃയോഗങ്ങള്‍ ചേരും. ഈ യോഗങ്ങളില്‍ എല്ലാം നേതൃത്വത്തിനെ കടന്നാക്രമിക്കാനാണ് തീരുമാനം.
എന്നാല്‍ 3000 സീറ്റുകള്‍ ലക്ഷ്യമിട്ടിട്ട് പകുതിയില്‍ ഒതുങ്ങേണ്ടി വന്നതു നേതൃത്വത്തിന്റെ വീഴ്ചയാണെന്നാണ് ആക്ഷേപം. കേന്ദ്ര നേതൃത്വത്തിനും പരാതി അയച്ചു. സ്വര്‍ണക്കടത്തിനും സ്വപ്നയ്ക്കും പിന്നാലെ പലരും പോയതിനെപ്പറ്റി മുതിര്‍ന്ന നേതാവ് ഒ.രാജഗോപാലിന്റെ പ്രതികരണം സുരേന്ദ്രനു തിരിച്ചടിയാണ്. വിമതരുടെ നേതൃത്വം രാജഗോപാല്‍ ഏറ്റെടുക്കുന്നുവെന്നാണ് സൂചന. എന്നാല്‍ കുമ്മനം രാജശേഖരന്‍ പരസ്യമായി നേതൃത്വത്തെ തള്ളി പറഞ്ഞതുമില്ല. ഇത് സുരേന്ദ്രന് ആശ്വാസവും. കേരളത്തിലെ പ്രകടനത്തെ ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ അഭിനന്ദിച്ചതും സുരേന്ദ്രന് ആശ്വാസമാണ്.
സിറ്റിങ് സീറ്റുകളിലെ കൂട്ടത്തോല്‍വിയാണു ബിജെപി കണക്കുകൂട്ടലുകള്‍ തകര്‍ത്തത്. തിരുവനന്തപുരം കോര്‍പറേഷനില്‍ 10 സിറ്റിങ് സീറ്റുകള്‍ തോറ്റു, പുതിയ 11 എണ്ണം കിട്ടി. കോഴിക്കോട് 5 സിറ്റിങ് സീറ്റു പോയപ്പോള്‍ വേറെ 5 ലഭിച്ചു. ബിജെപിക്കു സാധ്യതയുള്ള സീറ്റുകളില്‍ അവരെ തോല്‍പിക്കാനുള്ള ഗൂഢനീക്കം നടന്നു. വോട്ട് മറിച്ചു കൊടുത്തുവെന്നും പറയുന്നു. വിമത നീക്കങ്ങള്‍ പ്രതിച്ഛായയ്ക്കു മങ്ങലുണ്ടാക്കിയെങ്കിലും വിഭാഗീയത ബാധിച്ചതായി നിലവില്‍ നേതൃത്വം കരുതുന്നില്ല. ശോഭ സുരേന്ദ്രന്‍ മത്സരിച്ച ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിനു കീഴിലുള്ള പ്രദേശങ്ങളില്‍ ബിജെപി മുന്നേറിയത് ഇതിന് തെളിവാണ്.
നിയമസഭയില്‍ ഇനി പ്രതീക്ഷ വച്ചിട്ടു കാര്യമുണ്ടോ എന്നാണു ചോദ്യമാണ് ശോഭാ സുരേന്ദ്രന്‍ ഉയര്‍ത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനം തിരക്കിട്ട് ആരംഭിക്കാനാണ് ഇന്നലെ ചേര്‍ന്ന നേതൃയോഗങ്ങള്‍ തീരുമാനിച്ചത്. അടുത്തയാഴ്ച കോര്‍ കമ്മിറ്റി, ഭാരവാഹി യോഗങ്ങള്‍ നേരിട്ടു വിളിച്ചുചേര്‍ക്കും. സ്ഥാനാര്‍ത്ഥികളെ എത്രയും വേഗം നിശ്ചയിക്കാനാണ് തീരുമാനം.
കൃഷ്ണദാസ് പക്ഷം കാലുവാരിയതുകൊണ്ടാണ് പിന്നില്‍ പോയതെന്ന ഉറച്ച നിലപാടിലാണ് ഔദ്യോഗികപക്ഷം. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളില്‍ പിന്നില്‍ പോയതാണ് ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഔദ്യോഗിക പക്ഷത്തിന്റെ അവകാശവാദങ്ങള്‍ പൊളിക്കുക എന്ന കൃഷ്ണദാസ്പക്ഷത്തിന്റെ തന്ത്രവും വിജയിച്ചു. കോഴിക്കോട് കോര്‍പറേഷനിലോ കാസര്‍കോട്ടോ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അപാകമുണ്ടായിട്ടുണ്ടെങ്കില്‍ അത് തങ്ങളുടെ കുഴപ്പമല്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ണമായും നടത്തിയത് ആര്‍എസ്‌എസാണ് എന്നുമാണ് സുരേന്ദ്രന്‍ പക്ഷം ഉയര്‍ത്തുന്ന ന്യായം.
8000 സീറ്റ്, 194 പഞ്ചായത്ത്, 24 മുനിസിപ്പാലിറ്റി, തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകള്‍ ഇതായിരുന്നു അവകാശവാദം. പക്ഷേ, അതിനടുത്തുപോലും എത്തിയില്ല. ഈ അവസരം ഉപയോഗിച്ച് ഔദ്യാഗികപക്ഷത്തിനെതിരായ നീക്കം ശക്തിപ്പെടുത്തുകയാണ് കൃഷ്ണദാസ്—ശോഭ സുരേന്ദ്രന് പക്ഷം.