ദൃശ്യം തിയറ്ററില്‍ റിലീസായ സമയത്ത് കേരളത്തില്‍ മാത്രമായിരുന്നു വലിയ അലയൊലികളുണ്ടാക്കിയത്, എന്നാല്‍, ദൃശ്യം 2 ഇന്ത്യയും കടന്ന് വിദേശ രാജ്യങ്ങളില്‍ വരെ ചര്‍ച്ചയായി മാറി.
ഒ.ടി.ടി എന്ന പ്ലാറ്റ്ഫോമിന്റെ പവര്‍ മലയാളികള്‍ മനസ്സിലാക്കിയത് ഒരുപക്ഷേ, അന്നായിരിക്കും. കോവിഡ് കാലത്തായിരുന്നു ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ ജനപ്രീതി വര്‍ധിച്ചത്.
എന്താണ് ഒ.ടി.ടി
ഒ.ടി.ടി എന്നതിന്റെ ഫുള്‍ ഫോം ‘ഓവര്‍ ദ ടോപ്‘ എന്നാണ്. ഇന്റര്‍നെറ്റ് വഴി ആളുകള്‍ക്ക് നേരിട്ട് ഓഡിയോ, വിഡിയോ കണ്ടന്റ് നല്‍കുന്ന സംവിധാനമാണ് ഓവര്‍ ദ ടോപ് മീഡിയ സര്‍വിസ്. പ്രതിമാസ, വാര്‍ഷിക സബ്സ്ക്രിപ്ഷൻ ഫീസുകള്‍ നല്‍കി ഇന്റര്‍നെറ്റ് കണക്ഷൻ ഉപയോഗിച്ചാണ് ആളുകള്‍ അവയിലുള്ള ഉള്ളടക്കം സ്ട്രീം ചെയ്യുന്നത്. പരമ്ബരാഗതമായി അത്തരം ഉള്ളടക്കത്തിന്റെ കണ്‍ട്രോളറുകളോ വിതരണക്കാരോ ആയി പ്രവര്‍ത്തിക്കുന്ന കേബിള്‍, ബ്രോഡ്കാസ്റ്റ്, സാറ്റലൈറ്റ് ടെലിവിഷൻ പ്ലാറ്റ്ഫോമുകളുടെ ആധുനിക കാലത്തെ പകരക്കാരൻ കൂടിയാണ് ഒ.ടി.ടി. സ്മാര്‍ട്ട്ഫോണുകളിലും, സ്മാര്‍ട്ട് ടി.വികളിലും ടാബ് ലെറ്റുകളിലും ഒ.ടി.ടി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉള്ളടക്കങ്ങള്‍ ആസ്വദിക്കാം.
ഒ.ടി.ടി ഭീമന്മാര്‍, സിനിമയും ഷോര്‍ട്ട് ഫിലിമുകളും ടെലിവിഷൻ പരമ്ബരകളും ഡോക്യുമെന്ററികളുമൊക്കെ നിര്‍മിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുണ്ട്. സിനിമയിലെ സൂപ്പര്‍താരങ്ങള്‍ വരെ ഇപ്പോള്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച്, സീരീസുകളുടെയും സിനിമകളുടെയും ഭാഗമാകുന്നുണ്ട്.
ഒ.ടി.ടിയുടെ ഗുണങ്ങള്‍
● നമ്മുടെ ഇഷ്ടം: ഒ.ടി.ടി കാഴ്ചക്കാര്‍ക്ക് അവര്‍ക്കാവശ്യമുള്ളത്, അവര്‍ക്കാവശ്യമുള്ളപ്പോള്‍, അവര്‍ തിരഞ്ഞെടുക്കുന്ന ഉപകരണത്തില്‍ കാണാൻ കഴിയും.
● കീശ കീറില്ല: ഒ.ടി.ടി സബ്‌സ്‌ക്രിപ്‌ഷനുകള്‍ പരമ്ബരാഗത കേബിള്‍ അല്ലെങ്കില്‍ സാറ്റലൈറ്റ് ടി.വി പ്ലാനുകളേക്കാള്‍ വളരെ കുറവാണ്.
● കൂടുതല്‍ ചോയ്‌സ്: ഒ.ടി.ടി സേവനങ്ങള്‍ പരമ്ബരാഗത ടി.വി ദാതാക്കളേക്കാള്‍ വൈവിധ്യമാര്‍ന്ന ഉള്ളടക്കം വാഗ്ദാനം ചെയ്യുന്നു.
● കുറച്ച് പരസ്യങ്ങള്‍: ഒ.ടി.ടിയില്‍ പൊതുവെ പരസ്യങ്ങള്‍ കുറവാണ്. എന്നാല്‍, പല സേവനങ്ങളും പരസ്യരഹിത കാഴ്ച ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു.
● എസ്.ഡി മുതല്‍ 4കെ വരെ: ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ നമുക്ക് ഇഷ്ടമുള്ള ക്വാളിറ്റിയില്‍ ഉള്ളടക്കം ആസ്വദിക്കാം. സാധാരണ എസ്.ഡി (480p) മുതല്‍ 4കെ വരെ മാറി മാറി തെരഞ്ഞെടുക്കാനുള്ള സൗകര്യം അത്തരം ആപ്പുകളിലുണ്ട്.
● ഡൗണ്‍ലോഡ്: ഇഷ്ടമുള്ള സിനിമകളും സീരീസുകളും എത്രവേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്തുവെച്ച് പിന്നീട് കാണാനുള്ള സൗകര്യം എടുത്തുപറയേണ്ടതാണ്. ഇന്റര്‍നെറ്റുള്ള സമയത്ത് ഡൗണ്‍ലോഡ് ഓപ്ഷൻ ഉപയോഗപ്പെടുത്തിയാല്‍, ദിവസങ്ങളോളം ഓഫ്ലൈനായി കാണാൻ സാധിക്കും.
ഈ രംഗത്തെ പ്രധാന താരങ്ങള്‍:
നെറ്റ്ഫ്ലിക്സ്
ഒരു അമേരിക്കൻ മള്‍ട്ടിനാഷനല്‍ മീഡിയ സ്ട്രീമിങ് കമ്ബനിയാണ് നെറ്റ്ഫ്ലിക്സ്. ഒ.ടി.ടിയെ കുറിച്ച് പറഞ്ഞു തുടങ്ങുമ്ബോള്‍ ആദ്യം അറിഞ്ഞിരിക്കേണ്ടത് നെറ്റ്ഫ്ലിക്സിനെ കുറിച്ചാണ്. 1997ല്‍ ഓണ്‍ലൈനായി സിനിമകളുടെ ഡി.വി.ഡി വാടകക്ക് നല്‍കിയാണ് നെറ്റ്ഫ്ലിക്സിന്റെ തുടക്കം. എന്നാല്‍, 2007ലായിരുന്നു നെറ്റ്ഫ്ലിക്സിലൂടെ ഒ.ടി.ടി യുഗത്തിന് തുടക്കമാവുന്നത്. 2007ല്‍ അവര്‍ സ്ട്രീമിങ് സേവനം അവതരിപ്പിച്ചു. 2013ലാണ് ആദ്യമായി ഒറിജിനല്‍ ടെലിവിഷൻ പരമ്ബര പുറത്തിറക്കുന്നത്. ‘ഹൗസ് ഓഫ് കാര്‍ഡ്സ്‘ എന്നായിരുന്നു അതിന്റെ പേര്.
ഇത്തരത്തില്‍ സിനിമകള്‍, ടെലിവിഷൻ പരമ്ബരകള്‍, ഡോക്യുമെന്ററികള്‍, അനിമേഷൻ എന്നിവയുള്‍പ്പെടെ വിവിധതരം ഉള്ളടക്കങ്ങള്‍ നെറ്റ്ഫ്ലിക്സ് ഓണ്‍–ഡിമാൻഡ് ലഭ്യമാക്കുന്നു. 149 രൂപയുടെ മൊബൈല്‍ പ്ലാൻ മുതല്‍ ഒരേസമയം നാലു പേര്‍ക്ക് 4K ക്വാളിറ്റിയില്‍ ഉള്ളടക്കം ആസ്വദിക്കാൻ കഴിയുന്ന 649 രൂപയുടെ പ്ലാൻ വരെ നെറ്റ്ഫ്ലിക്സിലുണ്ട്. 199, 499 എന്നീ പ്ലാനുകളും ലഭ്യമാണ്.
ഡിസ്നി + ഹോട്ട്സ്റ്റാര്‍
ലോകത്ത് ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബര്‍മാരുള്ള ഒ.ടി.ടി ആപ് നെറ്റ്ഫ്ലിക്സാണ്. എന്നാല്‍, ഇന്ത്യയില്‍ ആ സ്ഥാനം അലങ്കരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്. 2023ആഗസ്റ്റ് 31-ലെ കണക്കനുസരിച്ച്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് 300 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. 2019-ല്‍ ഹോട്ട്സ്റ്റാര്‍ എന്ന പേരില്‍ ഇന്ത്യയില്‍ ആരംഭിച്ച ഈ സേവനം 2020-ല്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഡിസ്നി പ്രൊഡക്ഷന്റെ ഉള്ളടക്കങ്ങളും അതോടെ ഹോട്ട്സ്റ്റാറില്‍ ലഭ്യമായി തുടങ്ങി.
ഒറിജിനല്‍ ഉള്ളടക്കങ്ങള്‍ക്ക് പുറമെ, ടി.വി സീരിയലുകളും ബിഗ് ബോസ് പോലുള്ള ടെലിവിഷൻ ഷോകളും പ്രദര്‍ശിപ്പിക്കുന്നതിനാലാണ് ഹോട്ട്സ്റ്റാറിന് ഇന്ത്യയില്‍ വലിയ ജനപ്രീതിയാര്‍ജിക്കാൻ സാധിച്ചത്. മൂന്നു മാസത്തേക്കുള്ള 299 രൂപയുടെ പ്ലാൻ, 899 രൂപയുടെ വാര്‍ഷിക പ്ലാൻ (പരസ്യങ്ങളടക്കം), 1099 രൂപയുടെ പരസ്യ രഹിത പ്ലാൻ, പ്രീമിയം ഉള്ളടക്കങ്ങള്‍ വാഗ്ദാനം ചെയ്യുന്ന 1499 രൂപയുടെ പ്ലാൻ എന്നിവയാണ് ഹോട്ട്സ്റ്റാര്‍ വാഗ്ദാനം ചെയ്യുന്നത്.
ആമസോണ്‍ പ്രൈം വിഡിയോ
അമേരിക്കയില്‍നിന്നുള്ള രണ്ടാമത്തെ ഒ.ടി.ടി ഭീമനാണ് പ്രൈം വിഡിയോ. ഇ–കോമേഴ്സ് രംഗത്തെ അതികായരായ ആമസോണാണ് പ്രൈം വിഡിയോയുടെ ഉടമകള്‍. വരിക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ രണ്ടാമതാണ് പ്രൈം വിഡിയോ. 2016-ലാണ് ഇന്ത്യയിലേക്ക് അവരുടെ വരവ്. നെറ്റ്ഫ്ലിക്സിനേക്കാള്‍ കൂടുതല്‍ ഇന്ത്യൻ ഉള്ളടക്കമുള്ളത് പ്രൈം വിഡിയോയിലാണ്.
പ്രൈം സബ്‌സ്‌ക്രിപ്‌ഷനിലൂടെ ഇ–കോമേഴ്സ് പ്ലാറ്റ്ഫോമില്‍ സൗജന്യ എക്സ്പ്രസ് ഡെലിവറി, ആമസോണ്‍ മ്യൂസിക് എന്നിവ ലഭ്യമാക്കുന്നുണ്ട്. 299 രൂപയുടെ പ്രതിമാസ പ്ലാൻ മുതല്‍ 1499 രൂപയുടെ വാര്‍ഷിക പ്ലാൻ വരെ ആമസോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഒ.ടി.ടി ഇന്ത്യയില്‍
ഇന്ത്യയില്‍ ഒ.ടി.ടി യുഗത്തിന് തുടക്കമാവുന്നത് 2016ലാണ്. നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം വിഡിയോ, ഹോട്ട്സ്റ്റാര്‍ എന്നീ പ്ലാറ്റ്‌ഫോമുകളാണ് ഇന്ത്യയില്‍ ആദ്യം പ്രവര്‍ത്തനം ആരംഭിച്ചത്. ഇതില്‍ തന്നെ ഹോട്ട്സ്റ്റാര്‍ ഇന്ത്യക്കുവേണ്ടി മാത്രമായി അവതരിപ്പിച്ച ആപ്പാണ്. ഇപ്പോള്‍, സീ5, സോണി ലിവ്, വൂട്ട് പോലുള്ള നിരവധി ഇന്ത്യൻ പ്ലാറ്റ്ഫോമുകള്‍ രംഗത്തുവന്നു. സൈന പ്ലേ, കേരള സര്‍ക്കാര്‍ അവതരിപ്പിച്ച സി–സ്പേസ് പോലുള്ള ഒ.ടി.ടി ആപ്പുകള്‍ ഇങ്ങ് കേരളത്തിലും പിറവികൊണ്ടു. 2023-ലെ കണക്കനുസരിച്ച്, ഇന്ത്യയില്‍ 500 ദശലക്ഷത്തിലധികം ഒ.ടി.ടി ഉപയോക്താക്കളുണ്ട്.
ബിഞ്ച് വാച്ച്
ഒ.ടി.ടി ആപ്പുകള്‍ സബ്സ്ക്രൈബ് ചെയ്യാൻ പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട വാക്കുകളാണ് ‘ബിഞ്ച് വാച്ച്‘. ടെലിവിഷൻ സീരീസുകളുടെ കടന്നുവരവോടെയാണ് ഈ പദം മില്ലേനിയല്‍സിന്റെ ഇടയിലേക്ക് കടന്നുവരുന്നത്. അങ്ങേയറ്റം ത്രില്ലിങ്ങും ഉദ്വേഗവും പകരുന്ന പരമ്ബരകളുടെ എപ്പിസോഡുകള്‍ ഒറ്റയിരിപ്പിന് കണ്ടുതീര്‍ക്കുന്ന രീതിയെയാണ് ബിഞ്ച് വാച്ച് എന്നു പറയുന്നത്. അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങളില്‍ വാരാന്ത്യ ദിവസങ്ങളില്‍ കുടുംബമായിരുന്ന് സീരീസുകള്‍ ബിഞ്ച് വാച്ച് ചെയ്യുന്ന രീതി തന്നെയുണ്ട്.
സബ്സ്ക്രൈബ് ചെയ്യാം
ഒ.ടി.ടി ആപ്പുകള്‍ നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലെ ആപ് സ്റ്റോറുകളില്‍ പോയി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഉദാഹരണത്തിന്, ആമസോണ്‍ പ്രൈം വിഡിയോ എന്ന ആപ് ലഭിക്കാനായി ആൻഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവരാണെങ്കില്‍, ഗൂഗിള്‍ പ്ലേസ്റ്റോറില്‍ പോവുക, ഐഫോണുകാര്‍ ആപ്പിള്‍ ആപ് സ്റ്റോറും സന്ദര്‍ശിക്കുക.
ശേഷം സെര്‍ച് ബാറില്‍ പ്രൈം വിഡിയോ (prime video) എന്ന് തിരയുക. ആദ്യം തന്നെ കാണുന്ന നീല ഐക്കണുള്ള അതേപേരിലുള്ള ആപ് ഡൗണ്‍ലോഡ് ചെയ്യുക. ശേഷം നിങ്ങളുടെ ഇ–മെയില്‍ ഐ.ഡിയും ഇഷ്ടമുള്ള പാസ് വേഡും നല്‍കി സൈൻ–അപ് ചെയ്യാം. എന്നാല്‍, പ്രൈം വിഡിയോയിലുള്ള ഉള്ളടക്കം കാണാനായി പണം നല്‍കി സബ്സ്ക്രൈബ് ചെയ്യേണ്ടതുണ്ട്. ഏതെങ്കിലും വിഡിയോ കാണാനായി ശ്രമിക്കുമ്ബോള്‍ തന്നെ ”watch with prime” എന്ന സന്ദേശം മുന്നില്‍ തെളിയും. ആമസോണ്‍ നിലവില്‍ നിങ്ങള്‍ക്ക് 30 ദിവസത്തെ സൗജന്യ പ്രൈം മെംബര്‍ഷിപ് ട്രയലായി നല്‍കുന്നുണ്ട്.
സബ്സ്ക്രിപ്ഷൻ സൗജന്യം
നിങ്ങള്‍ ജിയോ വരിക്കാരാണെങ്കില്‍, ജിയോ സിനിമ, ഹോട്ട്സ്റ്റാര്‍ എന്നീ പ്ലാറ്റ്ഫോമുകളുടെ സൗജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന റീചാര്‍ജുകള്‍ അവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതുപോലെ, എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ (വി.ഐ) എന്നീ ടെലികോം സേവനദാതാക്കളും അവരുടെ ചില റീചാര്‍ജ് പ്ലാനുകളുടെ കൂടെ ഇതേ സേവനം ഓഫറായി നല്‍കുന്നുണ്ട്.
കായിക പ്രേമികള്‍ക്ക് സന്തോഷം
ഫുട്ബാള്‍ ലോകകപ്പ് നമ്മള്‍ കണ്ടത് ജിയോ സിനിമയില്‍, ഇന്ത്യൻ പ്രീമിയര്‍ ലീഗിലെ ആവേശപ്പോരുകള്‍ കാണാൻ എല്ലാവരും പോയത് ജിയോ ആപ്പിന് മുന്നിലേക്കായിരുന്നു. ഇപ്പോള്‍ ക്രിക്കറ്റ് ലോകകപ്പ് കാണുന്നതാകട്ടെ ഹോട്ട്സ്റ്റാറിലും.
ഇന്റര്‍നെറ്റ് റീചാര്‍ജ് ചെയ്താല്‍ മാത്രം മതി, ഹോട്ട്സ്റ്റാറും ജിയോ സിനിമയുമൊന്നും മത്സരങ്ങള്‍ കാണാൻ പണം ഈടാക്കിയിട്ടില്ല.
ഷെയര്‍ ചെയ്യാവുന്നതാണ്
ഉടമയുടെ പ്രഫൈലിനു പുറമേ, അഞ്ച് അധിക പ്രഫൈല്‍ കൂടി ആമസോണ്‍ പ്രൈം വിഡിയോയില്‍ നിര്‍മിക്കാൻ സാധിക്കും. അപ്പോ, ചെറിയ തുക ഷെയറിട്ട് പ്രൈം വിഡിയോ ഒരു വര്‍ഷത്തേക്ക് ആസ്വദിക്കാൻ കഴിയും.
ഹോട്ട്സ്റ്റാറും, സോണി ലിവും ഒക്കെ ഇത്തരത്തില്‍ ആസ്വദിക്കാം. അതേസമയം, നെറ്റ്ഫ്ലിക്സ്, അക്കൗണ്ട് പാസ് വേഡ് സുഹൃത്തുക്കളുമായി പങ്കുവെക്കുന്നത് നിര്‍ത്തലാക്കിയിട്ടുണ്ട്. ഒരു വീട്ടിലുള്ള ആളുകള്‍ മാത്രം ഒരു അക്കൗണ്ട് പങ്കുവെച്ച് കണ്ടാല്‍ മതിയെന്നാണ് അവരുടെ നിലപാട്.