IndiaLatest

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി തടയില്ല, തീരുമാനമെടുക്കാനുള്ള അവകാശം പൊലിസിന്- സുപ്രിം കോടതി

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലി തടയണമെന്ന അപേക്ഷയില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി. ക്രമസമാധാനപ്രശ്‌നങ്ങള്‍ പൊലിസിന്റെ വിഷയമാണെന്നും തീരുമാനമെടുക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആര്‍ക്ക് പ്രവേശനം അനുവദിക്കണം അനുവദിക്കേണ്ട, എത്രപേരെ പ്രവേശിപ്പിക്കണം എന്നതൊക്കെ ക്രമസമാധാനത്തിന്റെ കാര്യമാണെന്നും അത് പൊലിസാണ് കൈകാര്യം ചെയ്യേണ്ടതെന്ന് മുമ്പ് അറ്റോര്‍ണി ജനറലിനോടും സോളിസ്റ്റര്‍ ജനറലിനോടും പറഞ്ഞിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ അസാധാരണമായൊരു സാഹചര്യമാണ് ഡല്‍ഹിയിലുള്ളതെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. നിയമപരമായ നടപടി പൊലിസിന് സ്വീകരിക്കാം എന്നു കാണിച്ച്‌ കോടതി ഉത്തരവിറക്കണമെന്നും എജി ആവശ്യപ്പെട്ടു. ഈ ആവശ്യവും കോടതി നിരസിച്ചു. നിങ്ങള്‍ എന്താണ് പറയുന്നത്. സര്‍ക്കാരിന് നിയമപരമായി അധികാരമുണ്ടെന്ന് വ്യക്തമാക്കി എന്ത് ഉത്തരവാണ് ഇറക്കേണ്ടത്. അത് എല്ലാവര്‍ക്കും അറിയാവുന്നതല്ലേ. അതിന് എന്തിനാണ് കോടതിയുടെ പ്രത്യേക ഉത്തരവെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. റിപ്പബ്ലിക് ദിനത്തിന് പിറ്റേന്ന്, അതായത് അടുത്ത ബുധനാഴ്ച ഇനി കേസ് പരിഗണിക്കും.

ഡല്‍ഹി പൊലിസാണ് റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയിലേക്ക് നടത്താനിരിക്കുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലി തടയണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ അപേക്ഷ നല്‍കിയത്. രാജ്യത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് പ്രതിഷേധം തടസമുണ്ടാക്കും. ഇതിലൂടെ ക്രമസമാധാന നില തകരാനുള്ള സാഹചര്യമുണ്ട്. അത്തരത്തിലുണ്ടാകുന്ന സംഭവങ്ങള്‍ ലോകത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കും. അതിനാല്‍ റാലി തടയണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി പൊലിസ് സുപ്രിം കോടതിയെ സമീപിച്ചത്.

Related Articles

Back to top button