കണ്ണൂര്‍: ബാങ്ക് മാനേജരുടെ ആത്മഹത്യ ഒരു നൊമ്പരമായി മാറുന്നു. അനാഥരായത് രണ്ട് ബാല്യങ്ങൾ. ഒരു വര്‍ഷം മുമ്പ് അവരുടെ അച്ഛന്‍ മരിച്ചു, ഇപ്പോള്‍ അമ്മയും. രണ്ടുപേരും പോയതോടെ അനാഥരായത് രണ്ടു മക്കള്‍. കൂത്തുപറമ്പ് പാലത്തുംകരയിലെ കാനറ ബാങ്ക് കൂത്തുപറമ്പ് ശാഖ മാനേജര്‍ തൃശൂര്‍ മണ്ണുത്തി സ്വദേശിനി കെ എസ് സ്വപ്‌ന(40)യുടെ മക്കളാണ് അനാഥരായത്. സ്വപ്‌നയുടെ വേര്‍പാട് സഹപ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും നൊമ്പരമാണ്. ഒരു വര്‍ഷം മുന്‍പാണ് സ്വപ്‌നയുടെ ഭര്‍ത്താവ് മരിച്ചത്.
അതുകൊണ്ടുതന്നെ സ്വപ്നയ്ക്ക് കുടുംബത്തില്‍ പ്രത്യേക സ്‌നേഹവും കരുതലും ഉണ്ടായിരുന്നു. രണ്ട് മക്കളോടൊപ്പം നിര്‍മലഗിരിയില്‍ താമസിക്കുമ്ബോള്‍ ഇടയ്ക്ക് അമ്മയെത്തി കുറച്ചു നാള്‍ കൂട്ടിരുന്നാണു മടങ്ങാറുള്ളത്. ഭര്‍ത്താവിന്റെ വേര്‍പാട് സ്വപ്നയെ മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ക്രമേണ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലിയിലുള്ള മാനസിക സമ്മര്‍ദവുമാണ് സ്വപ്നയുടെ പ്രവൃത്തിക്കു പിന്നിലെന്ന് ബന്ധുക്കളും സഹപ്രവര്‍ത്തകരും കരുതുന്നു.
സ്വപ്നയുടെ ആത്മഹത്യാ കുറിപ്പില്‍ ആരെയും പേരെടുത്തു കുറ്റപ്പെടുത്തുന്നില്ല. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ രാവിലെയാണ് സ്വപ്ന ബാങ്കില്‍ എത്തിയതെന്ന് വ്യക്തമായിരുന്നു. വെള്ളിയാഴ്ചയാണ് ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 8.45 ഓടെ ബാങ്കിലെത്തിയ ജീവനക്കാരാണ് കോണ്‍ക്രീറ്റ് ഹുക്കില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ സ്വപ്നയെ കണ്ടത്. ഉടനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.