ന്യൂഡല്‍ഹി: കൊവിഡിനെതിരായുളള പോരാട്ടത്തില്‍ സൈന്യത്തിന്റെ സഹായം തേടിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ല, പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് സഹായത്തിനും സായുധ സേനയെ വിന്യസിച്ചു കഴിഞ്ഞു. കൊവിഡിന്റെ രണ്ടാംവരവ് അത്ര ശക്തമായതിനാല്‍ കരുതലോടെ നീങ്ങുകയാണ് സൈന്യം. കൊവിഡ് പ്രതിരോധ വാക്‌സിനുകള്‍ ഒന്നാംഘട്ടം 99 ശതമാനം പേര്‍ക്കും സൈന്യത്തില്‍ നല്‍കിക്കഴിഞ്ഞു. രണ്ടാംഘട്ട വാക്‌സിന്‍ സ്വീകരിച്ചവരാകട്ടെ 75 ശതമാനമുണ്ട്.
ഇതുവരെ 44000 സൈനികര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 43000 പേര്‍ക്കും രോഗം ഭേദമായി. 120 പേര്‍ മരിച്ചു. സൈനികരുടെ ആശ്രിതരില്‍ രോഗം ബാധിച്ചത് 7800 പേര്‍ക്കാണ്. ഇതില്‍ 6800 പേര്‍ക്ക് രോഗം ഭേദമായി. 400 പേര്‍ മരണമടഞ്ഞതായാണ് വിവരം. നിലവില്‍ 1000 സൈനികരും അവരുടെ ആശ്രിതരായ 680 പേരും മാത്രമാണ് സൈന്യത്തില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളത്.
കൊവിഡ് നിയന്ത്രത്തിനായി സൈന്യത്തിന് മതിയായ സാമ്ബത്തിക സഹായവും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലഫ്‌റ്റനന്റ് ജനറല്‍ റാങ്കുളള ഓഫീസര്‍മാര്‍ക്ക് അഞ്ച് കോടിയും മേജര്‍ ജനറല്‍മാര്‍ക്ക് മൂന്ന് കോടിയും ബ്രിഗേഡിയര്‍ റാങ്കുളളവര്‍ക്ക് രണ്ട് കോടിയുമാണ് ഇങ്ങനെ അനുവദിച്ചിരിക്കുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചത്. മാത്രമല്ല ഡല്‍ഹി കന്റോണ്‍മെന്റിലെ 350 കിടക്കകളുളള സേനാ ബേസ് ആശുപത്രി 1000 കിടക്കകളുളളതായി വികസിപ്പിക്കാന്‍ സൈന്യം തീരുമാനിച്ചു.
ഓക്‌സിജന്‍ നിര്‍മ്മാണത്തിനുളള പ്ളാന്റുകള്‍ ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ സൈന്യം തീരുമാനിച്ചു. എയര്‍ലിഫ്‌റ്റ് ചെയ്‌ത് 23 ഇത്തരം പ്ളാന്റുകള്‍ എത്തിക്കാനും തീരുമാനമുണ്ട്. താല്‍ക്കാലികമായി ജോലി നോക്കുന്ന ഡോക്‌ര്‍മാര്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ 31 വരെ സൈന്യത്തിന് കീഴില്‍ ജോലി ചെയ്യാന്‍ കാലാവധി നീട്ടി നല്‍കി. ഡല്‍ഹിയിലെ വര്‍ദ്ധിച്ചു വരുന്ന കൊവിഡ് കേസുകള്‍ കണക്കിലെടുത്ത് ഡിആര്‍ഡിഒ കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ ഡോക്‌ടര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. 250 കിടക്കകളോടെ തുറന്ന ആശുപത്രിയില്‍ ഉടന്‍ 500 കിടക്കകളായി വര്‍ദ്ധിപ്പിക്കും. ഇവിടെ ഡോക്‌ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും എണ്ണം വര്‍ദ്ധിപ്പിക്കാനും സൈന്യം തീരുമാനിച്ചിട്ടുണ്ട്.