KeralaLatest

മാധ്യമ പ്രവര്‍ത്തകരെ വാക്‌സിന്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം

“Manju”

കോഴിക്കോട്: മാദ്ധ്യമ പ്രവര്‍ത്തകര്‍ മുന്നണിപ്പോരാളികള്‍ ആണെന്നും അവരെ കോവിഡ് വാക്‌സിന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഇതിനായി കേരള സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തരുതെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു. രാജ്യത്തെ പന്ത്രണ്ടോളം സംസ്ഥാനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ മുന്നണിപ്പോരാളികളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

കോവിഡ് മഹാമാരിക്കെതിരായ പോരാട്ടം യുദ്ധ സമാനമാണെന്നും യുദ്ധരംഗത്ത് ജീവന്‍ പണയം വച്ച്‌ ജോലിയെടുക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കിയേ മതിയാവു എന്നും മാതൃഭൂമി ന്യൂസിലെ വിപിന്‍ ചന്ദിന്റെ കോവിഡ് മരണത്തിന്റെ പശ്ചാത്തലത്തില്‍ വി.മുരളീധരന്‍ പറഞ്ഞു.

വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

മാതൃഭൂമി ന്യൂസിലെ വിപിന്‍ ചന്ദിന്റെ അകാലവിയോഗത്തെക്കുറിച്ച്‌ മാധ്യമസുഹൃത്തുക്കളോട് സംസാരിച്ചപ്പോഴാണ് കേരളത്തില്‍ മാധ്യമപ്രവര്‍ത്തകരെ കോവിഡ് വാക്സീന്‍ മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നറിഞ്ഞത്. കേരളസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്.

രാജ്യത്ത് ഏതാണ്ട് 12 സംസ്ഥാനങ്ങള്‍, ( മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാ‍ടക, തമിഴ്‌നാട്, ഒഡിഷ, ഉത്തരാഖണ്ഡ്, ബിഹാര്‍, ഡല്‍ഹി, പഞ്ചാബ്, പശ്ചിമബംഗാള്‍, ഗോവ, മണിപ്പൂര്‍) മാധ്യമപ്രവര്‍ത്തകരെ കോവിഡ് മുന്നണിപ്പോരാളികളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ശരിയായ വിവരകൈമാറ്റം കോവിഡ് പോരാട്ടത്തില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടു തന്നെ മാധ്യമപ്രവര്‍ത്തനവും. ഈ മഹാമാരിക്കെതിരായ പോരാട്ടം യുദ്ധസമാനമാണ്. യുദ്ധരംഗത്ത് ജീവന്‍ പണയം വച്ച്‌ ജോലിയെടുക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. അവര്‍ക്ക് പ്രതിരോധകവചം നല്‍കിയേ മതിയാകൂ. ഇക്കാര്യത്തില്‍ വീഴ്ചവരുത്തരുതെന്ന് സംസ്ഥാനസര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു.

Related Articles

Back to top button