കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം തടഞ്ഞ് സുരക്ഷാ സേന
ശ്രീനഗർ : ജമ്മു കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം തകർത്തെറിഞ്ഞ് സുരക്ഷാ സേന. വൻ ആയുധ ശേഖരവും, ലഹരി വസ്തുക്കളും പിടികൂടി. കുപ്വാര ജില്ലയിലെ തംഗ്ധർ മേഖലയിൽ നിന്നും ഉച്ചയോടെയാണ് ആയുധങ്ങളും ലഹരിവസ്തുക്കളും സുരക്ഷാസേന കണ്ടെടുത്തത്.
ദിവസേനയുള്ള പട്രോളിംഗിനിടെയായിരുന്നു ആയുധങ്ങൾ കണ്ടെടുത്തത്. കുപ്വാര പോലീസും ബിഎസ്എഫ് 87 ബറ്റാലിയനും, രാഷ്ട്രീയ റൈഫിൾസും സംയുക്തമായാണ് പട്രോളിംഗ് നടത്തിയത്. ഇതിനിടെ അതിർത്തിയിൽ സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിശോധിക്കുകയായിരുന്നു.
എകെ 47 തോക്കുകൾ, ഗ്രനേഡുകൾ, സ്‌ഫോടക വസ്തുക്കൾ, ആറ് പാക്കറ്റ് ഹെറോയിൻ എന്നിവയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരി വസ്തുക്കൾക്ക് 30 കോടി രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.
അടുത്തിടെയായി അതിർത്തി വഴി ജമ്മു കശ്മീരിലേക്ക് ലഹരിവസ്തുക്കൾ കടത്താനുളള ശ്രമം വ്യാപകമാകുകയാണ്. ബുധനാഴ്ചയും സമാനമായ രീതിയിൽ അതിർത്തി വഴി കടത്താൻ ശ്രമിച്ച ലഹരിവസ്തുക്കൾ സുരക്ഷാ സേന പിടികൂടിയിരുന്നു. 135 കോടി രൂപ വിലമതിക്കുന്ന 27 കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പാകിസ്താനികൾ അറസ്റ്റിലാകുകയും ചെയ്തിരുന്നു.