ഞങ്ങളോടൊപ്പം താമസിക്കാം ; സ്വാഗതം ചെയ്ത് കശ്മീരിലെ സിഖ് സമൂഹം
ന്യൂഡൽഹി : ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുക്കളെയും സിഖുകാരെയും സ്വാഗതം ചെയ്ത് ജമ്മു കശ്മീരിലെ സിഖ് സമൂഹം . പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ആരംഭിക്കുകയും ആർട്ടിക്കിൾ 370 റദ്ദാക്കുകയും ചെയ്തതിനു പിന്നാലെയാണിത് .
അയൽരാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുക്കളെയും സിഖുകാരെയും കശ്മീരിൽ താമസിക്കാൻ അനുവദിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായോട് അടുത്തിടെ കശ്മീരിലെ സിഖ് സമുദായക്കാർ ആവശ്യപ്പെട്ടിരുന്നു.
‘ ഞങ്ങൾ കശ്മീരിലെ സിഖുകാർ സിഎഎയെയും ആർട്ടിക്കിൾ 370 അസാധുവാക്കിയതിനെയും സ്വാഗതം ചെയ്യുന്നു. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഇന്ത്യയിലേക്ക് വരുന്ന സിഖുകാർക്കും ഹിന്ദു സമുദായ അംഗങ്ങൾക്കും ഞങ്ങളോടൊപ്പം താമസിക്കാം , അത് ഞങ്ങൾക്ക് സന്തോഷമേകും‘ കശ്മീർ ആസ്ഥാനമായുള്ള ഓൾ സിഖ് ഗുരുദ്വാര മാനേജ്മെൻറ് വക്താവ് പർവേന്ദർ സിംഗ് പറഞ്ഞു
താഴ്‌വരയിൽ സ്ഥിരതാമസമാക്കാൻ വിദേശത്തുനിന്നുള്ള ന്യൂനപക്ഷങ്ങളെ സ്വാഗതം ചെയ്യുന്നതിനൊപ്പം സ്വന്തമായി ബിസിനസുകൾ ആരംഭിക്കാനും മറ്റുമുള്ള സഹായം നൽകുമെന്നും സിഖ് സംഘടന ഉറപ്പ് നൽകി.അവരുടെ ഉപജീവനമാർഗം ഉൾപ്പെടെ അവർക്ക് ആവശ്യമായതെല്ലാം നൽകുമെന്ന് ഞങ്ങൾ ഉറപ്പ് നൽകാം – പർവേന്ദർ സിംഗ് പറഞ്ഞു.
ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവർണറുടെ ഉപദേഷ്ടാവായി തങ്ങളുടെ സമുദായത്തിൽപ്പെട്ട ഒരാളെ നിയമിക്കണമെന്നും രണ്ട് ദിവസം മുൻപ് നടന്ന കൂടിക്കാഴ്ച്ചയിൽ സിഖ് സംഘടന ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു . അവന്തിപോറ വിമാനത്താവളത്തെ ബാബ ഗുരു നാനാക് ദേവ് വിമാനത്താവളം എന്ന് പുനർനാമകരണം ചെയ്യണമെന്നും താഴ്വരയിലെ സിഖ് സമുദായം ആവശ്യപ്പെടുന്നുണ്ട്.