KeralaLatest

റീത്ത് വെക്കരുത്, വയലാറിന്റെ പാട്ട് കേള്‍പ്പിക്കണം, ദഹിപ്പിക്കണം -പി.ടി തോമസിന്റെ അന്ത്യാഭിലാഷങ്ങള്‍

“Manju”

ആലപ്പുഴ : തന്റെ മരണശേഷം ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായും വ്യക്തമായും രേഖപ്പെടുത്തിയിട്ടാണ് തൃക്കാക്കര എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ പി.ടി തോമസ് യാത്രയായത്.
അസുഖം മൂര്‍ഛിച്ച ഘട്ടത്തില്‍ തന്നെ അന്ത്യാഭിലാഷങ്ങള്‍ എഴുതി സൂക്ഷിക്കാന്‍ അദ്ദേഹം മറന്നില്ല. നവംബര്‍ 22ന് അദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരം അന്ത്യാഭിലാഷങ്ങള്‍ രേഖയാക്കുകയായിരുന്നു. വളരെ വ്യത്യസ്തമാര്‍ന്ന അന്ത്യാഭിലാഷങ്ങളാണ് പി.ടി തോമസ് പ്രകടിപ്പിച്ചിരിക്കുന്നു. മൃതദേഹം കൊച്ചി രവിപുരം പൊതു ശ്മശാനത്തില്‍ ദഹിപ്പിക്കണം എന്നും കണ്ണുകള്‍ ദാനം ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ആരും തന്നെ മൃതദേഹത്തില്‍ റീത്ത് വെക്കരുത്.
അന്ത്യോപചാര സമയത്ത് വയലാറിന്‍റെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളില്‍ ഒന്നായ ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം…’ എന്ന ഗാനം കേള്‍പിക്കണം. ചിതാഭസ്മത്തില്‍ ഒരു ഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം എന്നും പി.ടി തോമസ് അന്ത്യാഭിലാഷ പട്ടികയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം തന്നെ ചടങ്ങുകള്‍ നടത്താനാണ് ബന്ധുക്കളുടെ ആലോചന.
മൃതദേഹം വെല്ലൂര്‍ സി.എം.സിയില്‍നിന്നും രാത്രി ഇടുക്കി ഉപ്പുതോട്ടിലെ വീട്ടില്‍ എത്തിക്കും. അവിടുന്ന് വ്യാഴാഴ്ച രാവിലെ തൊടുപുഴ വഴി കൊച്ചിയിലെത്തിച്ച്‌ ഡി.സി.സി ഓഫിസിലും എം.എല്‍.എ ഓഫിസിലും പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം വൈകീട്ട് നാലരക്ക് രവിപുരം പൊതു ശ്മശാനത്തില്‍ ദഹിപ്പിക്കും.

Related Articles

Back to top button