മലമ്പുഴ: പത്താം ക്ലാസില്‍ പഠിത്തം നിര്‍ത്തിയ ബാബു എല്ലാ ജോലിക്കും പോവും. ബാബുവിന്റെ സഹോദരന് ഷാജി വെല്‍ഡിങ് ജോലിയാണു ചെയ്തിരുന്നത്. ഉപ്പയില്ലാത്തതിനാല് ഈ സഹോദരങ്ങളുടെ വരുമാനത്തിലാണു കുടുംബം മുന്നോട്ടു പോവുന്നത്. യാത്രയും സിനിമയും ആയിരുന്നു ബാബുവിന്റെ വിനോദങ്ങള്‍. സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര നടത്താനും അതു സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാനും ഇഷ്ടപ്പെട്ട ബാബുവിന്റെ സാഹസികതയേയും നെഞ്ചിലേറ്റി. ഈ സാഹസികതയാണ് കേരളത്തെ പ്രാര്ത്ഥനയിലാക്കിയ രക്ഷാദൗത്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ജീവിതം മുമ്പോട്ട് കൊണ്ടു പോകാന്‍ ഹോട്ടലില്‍ അടക്കം ജോലി നോക്കിയിട്ടുണ്ട് ബാബു. വാടകവീട്ടിലാണ് താമസം.
മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്നറിയാതെ പാറയിടുക്കില്‍ ഇത്ര നേരം കഴിഞ്ഞതു മറ്റാരെങ്കിലുമായിരുന്നെങ്കില് പേടികൊണ്ടുതന്നെ മരിച്ചേനെ! ഇന്ത്യന്‍ സൈന്യം പോലും ബാബുവിന്റെ മാനസിക കരുത്ത് തിരിച്ചറിയുന്നു. എന്നും കാണുന്ന മലയും പരിചിതമായ പരിസരവും രക്ഷയ്ക്കു വഴിയൊരുക്കുമെന്ന ആത്മവിശ്വാസമാണ് വിശ്വാസമാണു ബാബുവിനു തുണയായത്. ഇനിയും ഉമ്മയക്ക് കരുതലാകാന്‍ ബാബുവുണ്ട്.
പകല്‍ കൊടുംചൂടിലും രാത്രി തണുപ്പിലും തുള്ളി വെള്ളം പോലും കിട്ടാതെ 43 മണിക്കൂര്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബു ജില്ലാ ആശുപത്രിയില്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു. നന്നായി ഉറങ്ങി. ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. ആശുപത്രിയിലെ പ്രത്യേക തീവ്രപരിചരണ വിഭാഗത്തില്‍ 24 മണിക്കൂര്‍ നിരീക്ഷണവും ബാബു പൂര്‍ത്തിയാക്കുകയാണ്.
ഇന്നലെ പകല്‍ മലമുകളില്‍നിന്നു സൈന്യത്തിന്റെ കൈപിടിച്ചു ഹെലികോപ്റ്ററില്‍ കഞ്ചിക്കോട് ബെമ്ല്‍ മൈതാനത്തെ ഹെലിപ്പാഡില്‍ ഇറങ്ങുമ്ബോഴേക്കും തീര്‍ത്തും അവശനായിരുന്നെങ്കിലും ആത്മബലത്തിനു കുറവുണ്ടായിരുന്നില്ല. ഡിഎംഒ ഡോ. കെ.പി.റീത്ത, ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരായ കെ.സച്ചിന്, ബാസില്‍ ഹുസൈന് എന്നിവരാണു പ്രഥമശുശ്രൂഷ നല്‍കിയത്. ഐവി ഫ്ളൂയിഡും ക്ഷീണം മാറാനുള്ള കുത്തിവയ്പുകളും വാഹനത്തില്‍ വച്ചു നല്കി.
തുടര്‍ന്നു ജില്ലാ ആശുപത്രിയിലെത്തിച്ച ബാബുവിനെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചു. നിര്‍ജലീകരണം തടയാനുള്ള ശുശ്രൂഷകളും ആരംഭിച്ചു. അസ്ഥികള്‍ക്കു പൊട്ടലില്ലെന്ന് എക്സ്റേ പരിശോധനയില്‍ കണ്ടെത്തി. വൈകിട്ട് ബാബുവുമായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സംസാരിച്ച് ആരോഗ്യനില തൃപ്തികരമെന്നു രേഖപ്പെടുത്തി.