ചെന്നൈ: ആവേശകരമായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 53 റൺസെന്ന നിലയിലാണ്. രണ്ട് ദിവസം ബാക്കി നിൽക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ ഇനി 429 റൺസ് കൂടി വേണം.
രണ്ടാം ഇന്നിംഗ്‌സിൽ ഓപ്പണർമാരായ റോറി ബേൺസും(25) ഡോം സിബ്ലിയും(3) വേഗം മടങ്ങി. സിബ്ലിയെ അക്ഷർ പട്ടേൽ വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ ബേൺസിനെ അശ്വിനും മടക്കി. മൂന്നാമനായി നൈറ്റ് വാച്ചമാന്റെ റോളിലെത്തിയ ജാക്ക് ലീച്ച് ആദ്യ പന്തിൽ തന്നെ പുറത്തായി. 19 റൺസുമായി ഡാൻ ലോറൻസും 2 റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ.
നേരത്തെ, അശ്വിൻ പൊരുതി നേടിയ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം പടുത്തുയർത്തിയത്. 148 പന്തുകൾ നേരിട്ട അശ്വിൻ 14 ബൗണ്ടറികളും ഒരു സിക്‌സറും ഉൾപ്പെടെ 106 റൺസ് നേടിയ ശേഷമാണ് പുറത്തായത്. വാലറ്റത്ത് മുഹമ്മദ് സിറാജ് (16*) അശ്വിന് മികച്ച പിന്തുണ നൽകി. രണ്ട് കൂറ്റൻ സിക്‌സറുകളും സിറാജിന്റെ ബാറ്റിൽ നിന്നും പിറന്നു.