‘ഞെട്ടലുളവാക്കുന്നു. വാര്‍ത്ത അവിശ്വസനീയം’; റേ സ്റ്റീവന്‍സണിന്റെ വിയോഗത്തില്‍ എസ്‌എസ് രാജമൗലി
ഹോളിവുഡ് താരവും ആര്‍ആര്‍ആറിലെ വില്ലനുമായ റേ സ്റ്റീവൻസണിന്റെ വിയോഗത്തില്‍ ഞെട്ടിത്തരിച്ച് സിനിമാ ലോകം. മരണവാര്‍ത്ത വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് സംവിധായകൻ എസ്‌എസ് രാജമൗലി ട്വിറ്ററില്‍ കുറിച്ചത്.
ആര്‍ആര്‍ആറിന്റെ സെറ്റില്‍ വളരെയധികം ഊര്‍ജ്ജവും ഉന്മേഷവും നല്‍കിയ താരമാണ് വിട പറയുന്നത്. അകാല വിയോഗം ഏറെ ദുഃഖപ്പെടുത്തുന്നു–അദ്ദേഹം കുറിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഓസ്‌കര്‍ ചിത്രമായ ആര്‍ആര്‍ആറില്‍ വില്ലൻ വേഷം ചെയ്ത് റേ സ്റ്റീവൻസണ്‍ ശ്രദ്ധ നേടിയിരുന്നു. 58 വയസ്സായിരുന്നു. മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. സ്‌കോട്ട് ബക്സ്റ്റണ്‍ എന്ന വില്ലൻ കഥാപാത്രത്തെയാണ് റേ സ്റ്റീവൻസണ്‍ ആര്‍ആര്‍ആറില്‍ അവതരിപ്പിച്ചത്. 1998-ല്‍ ദി തിയറി ഓഫ് ഫ്‌ലൈറ്റ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്‌ക്ക് കടന്നു വന്ന സ്റ്റീവൻസണ്‍, 2011-ല്‍ പുറത്തിറങ്ങിയ മാര്‍വല്‍ ചിത്രമായ തോറില്‍ വോള്‍സ്റ്റാഗ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ലോക സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്.