KeralaLatest

കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് ‘കൊക്കോണിക്സ്’ തിരികെവരുന്നു

“Manju”

കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് കമ്പനിയായ കൊക്കോണിക്സ് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നു. നാല് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് രണ്ടാം വരവ് ഗംഭീരമാക്കുകയാണ് കൊക്കോണിക്സ്. പുതിയ മോഡലുകൾ വിപണിയിലിറക്കിയുള്ള കമ്പനിയുടെ റീലോഞ്ച് ജൂലൈയിൽ നടക്കുമെന്ന് കൊക്കോണിക്‌സിന്റെ മൺവിള യൂണിറ്റ്‌ സന്ദർശിച്ചശേഷം വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ഓഹരി ഘടനയിൽ മാറ്റം വരുത്തിയതോടെ സംസ്ഥാനത്തെ ആദ്യ ഡീംഡ് പൊതുമേഖലാ സ്ഥാപനമായി കൊക്കോണിക്സ് മാറി.

നേരത്തേ പുറത്തിറക്കിയ ഏഴു മോഡലിന്‌ പുറമെയാണ് പുതിയ നാല് മോഡൽ അവതരിപ്പിക്കുന്നത്. ഇതിൽ രണ്ടെണ്ണം കെൽട്രോണിന്റെ പേരിലാണ്‌ വിപണിയിലിറക്കുക. ഇതിൽ ഒന്ന് മിനി ലാപ്ടോപ്പാണ്. എല്ലാ മോഡലുകൾക്കും ബിഐഎസ് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്.
വർഷം രണ്ടു ലക്ഷം ലാപ്ടോപ് നിർമിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്. ഐഎസ്ഒ സർട്ടിഫിക്കേഷനും കമ്പനിക്കുണ്ട്. ആമസോൺ, ഫ്ളിപ്കാർട്ട്, സ്നാപ് ഡീൽ തുടങ്ങിയ ഇ-കോമേഴ്സ് പോർട്ടലുകൾ വഴിയും ലാപ്ടോപ്പുകൾ വാങ്ങാം. 2018ൽ രൂപീകരിച്ച കൊക്കോണിക്സ് നിലവിൽ ലാപ്‌ടോപ്പുകൾക്ക് പുറമെ മിനി പിസി, ഡെസ്‌ക്‌ടോപ്, സെർവറുകൾ, ടാബ്‌ലറ്റുകൾ എന്നിവയും നിർമ്മിക്കുന്നുണ്ട്.

2019ൽ ഉത്പാദനം ആരംഭിച്ചശേഷം 12,500 ലാപ്ടോപ്പാണ്‌ കമ്പനി വിൽപ്പന നടത്തിയത്‌. വ്യവസായ വകുപ്പിനു കീഴിലുള്ള കെൽട്രോൺ, കെഎസ്ഐഡിസി എന്നിവയ്‌ക്കൊപ്പം പ്രമുഖ ഐടി കമ്പനിയായ യുഎസ്ടി ഗ്ലോബലും ചേർന്നുള്ള കമ്പനിയാണ്‌ കൊക്കോണിക്സ്. ഓഹരിഘടനയിൽ മാറ്റം വരുത്തിയതോടെ കെൽട്രോൺ, കെഎസ്ഐഡിസി എന്നിവയ്‌ക്ക് 51 ഉം യുഎസ്ടി ഗ്ലോബലിന് 47 ഉം ശതമാനം ഓഹരിയായി. രണ്ടു ശതമാനം ഓഹരി ഐടി വകുപ്പ് ശുപാർശ ചെയ്യുന്ന സ്റ്റാർട്ടപ് കമ്പനികൾക്കാണ്.

Related Articles

Back to top button