ചെന്നൈ: അവയവദാനം നടത്തുന്നവരുടെ മരണാനന്തര ചടങ്ങുകള്‍ സംസ്ഥാന ബഹുമതികളോടെ നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അവയവദാനത്തില്‍ രാജ്യത്തില്‍ മുന്നിലാണ് തമിഴ്‌നാട്. ദുഃഖപൂര്‍ണമായ സമയത്തും തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവയവങ്ങള്‍ ദാനം ചെയ്യാൻ മുന്നോട്ടുവരുന്ന കുടുംബങ്ങളുടെ നിസ്വാര്‍ത്ഥമായ ത്യാഗമാണ് ഈ നേട്ടത്തിന് പിന്നിലെന്നും പ്രസ്‌താവനയില്‍ അദ്ദേഹം വ്യക്തമാക്കി.
അവയദാനത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്ന സംസ്ഥാനമായി കഴിഞ്ഞമാസം തമിഴ്‌നാടിനെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച പുരസ്‌കാരം കഴിഞ്ഞമാസം കേന്ദ്ര ആരോഗ്യമന്ത്രിയില്‍ നിന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ ഏറ്റുവാങ്ങുകയും ചെയ്തു. അവയവദാനത്തെക്കുറിച്ചുള്ള ഉയര്‍ന്ന അവബോധമാണ് വിജയത്തിന് പിന്നിലെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി അന്ന് പറഞ്ഞിരുന്നു. അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഭാര്യയും പ്രതിജ്ഞയെടുത്തതായും മന്ത്രി അന്ന് കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, തുര്‍ക്കിയില്‍ രണ്ടാഴ്ചയായി ചികിത്സയില്‍ കഴിയുന്ന കാഞ്ചീപുരം സ്വദേശിയായ രണ്ടുവയസ്സുകാരിയെ നാട്ടിലെത്തിക്കാൻ എം കെ സ്റ്റാലിൻ 10 ലക്ഷം രൂപ അനുവദിച്ചു. സ്റ്റാലിന്റെ നിര്‍ദേശപ്രകാരം തമിഴ് പ്രവാസി ക്ഷേമവകുപ്പാണ് സന്ധ്യയെന്ന രണ്ടുവയസുകാരിയെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നത്.