ന്യൂഡല്‍ഹി: 51,000-ത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ന് നടക്കുന്ന റോസ്ഗര്‍ മേളയില്‍ പ്രധാനമന്ത്രി നിയമന ഉത്തരവ് കൈമാറും. തുടര്‍ന്ന് അദ്ദേഹം ഉദ്യോഗാര്‍ത്ഥികളെ അഭിസംബോധനയും ചെയ്യും. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വീഡിയോ കോണ്‍ഫറൻസിലൂടെയാണ് ചടങ്ങ് നടക്കുന്നത്.
രാജ്യത്തുടനീളം 37 സ്ഥലങ്ങളിലാണ് ഇന്ന് റോസ്ഗര്‍ മേള നടക്കുന്നത്. വിവധ സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെ തസ്തികകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത്. റെയില്‍വേ, തപാല്‍ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകളിലേക്കാണ് പ്രധാനമായും നിയമനം.
രാജ്യത്തെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ചുവടുവെപ്പാണ് റോസ്ഗര്‍ മേള. കൂടുതല്‍ തൊഴിലസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് റോസ്ഗര്‍ മേള കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22-നാണ് പ്രധാനമന്ത്രി മോദി റോസ്ഗര്‍ മേളയക്ക് തുടക്കം കുറിച്ചത്. പുതുതായി നിയമിതരായവര്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ എല്ലാ പുതിയ നിയമനങ്ങള്‍ക്കും വേണ്ടിയുള്ള ഓണ്‍ലൈൻ ഓറിയന്റേഷൻ കോഴ്സായ കര്‍മ്മയോഗി പ്രാരംഭ് വഴി സ്വയം പരിശീലിക്കാനുള്ള അവസരവും ലഭിക്കുന്നതാണ്.