കവിതയുടെ പൂമരമായിരുന്നു പി .കുഞ്ഞിരാമൻ നായർ. ദേശാടനക്കാരനായിരുന്നു. കവിയുടെ കാൽപ്പാടുകൾ പതിയാതൊരിടം കേരളത്തിൽ ഇല്ല. മനു ഷ്യനെയും പ്രകൃതിയെയും കണക്കറ്റു സ്നേഹിച്ചു. രമണീയമായ കവിതകൾ പിറന്നു. അലഞ്ഞു തിരിഞ്ഞു ഒടുവിൽ തിരുവനന്തപുരം തമ്പാനൂരിലെ സത്രത്തിൽ മരിച്ചു കിടന്നു.
പിറ്റേന്ന് പത്രവാർത്ത കണ്ടപ്പോഴാണ് ഈ ” ഊരുതെണ്ടി” വയോധികൻ മലയാളത്തിന്റെ മഹാകവി ആയിരുന്നെന്നു പലരും അറിഞ്ഞത്. 1978 മെയ് 27 നു ആയിരുന്നു ആ കാവ്യ സുഗന്ധം നമ്മെ വിട്ടുപിരിഞ്ഞത്.
കവിതയ്ക്കു മാത്രമായി ഒരു ജന്മം. അതായിരുന്നു പി .നാട്ടിന്പുറങ്ങളെയും പ്രകൃതിയെയും ആഘോഷങ്ങളെയും ഉത്സവങ്ങളെയും പ്രണയത്തെയും അദ്ദേഹം സ്നേഹിച്ചു .
യാത്രകളെ ജീവിതമാക്കി മാറ്റിയ കവി. പി. കുഞ്ഞിരാമൻ നായരെ അത് ചില കൊള്ളരുതായ്മകളിൽ കൊണ്ടുചെന്നെത്തിച്ചു. പലയിടത്തും പി യ്ക്ക് ഭാര്യമാർ ഉണ്ടായിരുന്നു.
കാൽപ്പനിക കവിയായിരുന്നു. പി എന്നറിയപ്പെട്ട പി. കുഞ്ഞിരാമൻ നായർ. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക് പ്രചോദനമേകി. മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു.
നിത്യസഞ്ചാരിയായിരുന്നു അദ്ദേഹം, കേരളത്തിന്റെ പച്ചപ്പ്, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയത യുടെ നേർച്ചിത്രങ്ങളാണ് പിയുടെ കവിത.
1905 ഒക്ടോബർ 4 ന് ( 1906 ഒക്റ്റോബർ 26- കൊ.വ. 1082 തുലാം 9, തിരുവോണം നക്ഷത്രം എന്നും ഒരു വാദമുണ്ട്) കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, വെള്ളിക്കോത്ത് ഗ്രാമത്തിൽ പനയന്തട്ട തറവാടുവക അടിയോടി വീട്ടിലാണ് കുഞ്ഞിരാമൻ നായർ ജനിച്ചത്. അച്ഛൻ- പുറവങ്കര കുഞ്ഞമ്പുനായർ; അമ്മ- കുഞ്ഞമ്മയമ്മ.
വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളേജിലും തഞ്ചാവൂർ സംസ്കൃത പാഠശാലയിലും പഠനം,
ഇടയ്ക്ക് പഠിത്തം നിർത്തി വീടുവിട്ടിറങ്ങി. പാലക്കാട് ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട് രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലിചെയ്തു.
പത്രപ്രവർത്തകൻ എന്ന നിലയിലും പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം.
അദ്ദേഹം പതിനാലാം വയസിൽ കവിതയെഴുതിത്തുടങ്ങി. മുറപ്പെണ്ണിനെ വിവാഹം കഴിക്കാമെന്നേറ്റ് അതിനുള്ള പണം അച്ഛനോട് വാങ്ങി പട്ടാമ്പിയിൽ ചെന്ന് വേറൊരു വിവാഹം കഴിച്ചു.
പല നാടുകളിൽ പല ജോലികൾ. ‘നവജീവൻ’ എന്നൊരു പത്രം കുറേനാൾ നടത്തിയിരുന്നു. വീണ്ടും അലച്ചിൽ. കാശിനുവേണ്ടി കവിതയെഴുതി വിൽക്കുമായിരുന്നു പി. തിരുവില്വാമലയിൽ വീണ്ടുമൊരു വിവാഹം. കുഞ്ഞുണ്ടായപ്പോൾ ഭാര്യയെ ഉപേക്ഷിച്ച് വീണ്ടും യാത്ര. കവിതയെഴുത്ത്. മൂന്നാമതും വിവാഹം. അലച്ചിൽ ഇതായിരുന്നു പിയുടെ ജീവിതം.
പത്രമാപ്പീസിലിരുന്നും തീവണ്ടിയിലിരുന്നുമൊക്കെ പിന്നീട് ക്ലാസിക്കുകളായ കവിതകൾ രചിച്ചിട്ടുണ്ട് പി കുഞ്ഞിരാമൻ.