ArticleKeralaLatest

കേരള പാണിനി മണ്മറഞ്ഞിട്ട് 102 വർഷം

“Manju”

കേരള പാണിനി ‘ എന്നറിയപ്പെട്ടിരുന്ന, കവിയും ഭാഷാ പണ്ഡിതനുമായിരുന്ന. എ ആർ ആർ രാജരാജവർമ്മ വലിയകോയിതമ്പുരാനോട് മലയാള സാഹിത്യം കടപ്പെട്ടിരിക്കുന്നു.തിരുവനന്തപുരം മഹാരാജാസ് കോളേജിൽ പ്രൊഫസറായിരിക്കുന്ന കാലത്ത്, സാധാരണ ജലദോഷപ്പനിയായി ആരംഭിച്ച അസുഖം സന്നിപാതജ്വരമായി മൂർച്ഛിച്ചതിനെത്തുടർന്ന് 1093 മിഥുനം 4ന് (1918 ജൂൺ 18ന്) മാവേലിക്കര ശാരദാലയത്തിൽ വെച്ച് 56-ാം വയസ്സിൽ എ.ആർ. രാജരാജവർമ്മ മരിച്ചു

ശാരദ മന്ദിരം അദ്ദേഹത്തിൻറെ വസതിയായിട്ടാണ് നിർമ്മിച്ചത്. ഇപ്പോൾ ഇത് സംസ്ഥാനസർക്കാര്‍ ഏറ്റെടുത്ത് അദ്ദേഹത്തിന്റെ സ്മാരകമായി സംരക്ഷിച്ചുപോരുന്നു.. ഇന്ന് അദ്ദേഹത്തിന്റെ 102 ആം ചരമദിനമാണ്

കേരളപാണിനീയം, വൃത്തമഞ്ജരി, ഭാഷാഭൂഷണം, സാഹിത്യസാഹ്യം, തുടങ്ങിയ ഭാഷയിലെ ആധികാരികഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് രാജരാജവര്‍മ്മ. ആംഗലേയസാമ്രാജ്യം, മണിദീപിക, മലയവിലാസം, എന്നിവയാണ് മറ്റ് പ്രധാനകൃതികള്‍. കുമാരനാശാന്റെ നളിനിക്കു രാജരാജവര്‍മ്മ എഴുതിയ അവതാരിക ആധുനിക മലയാള നിരൂപണശാഖയുടെ കേളികൊട്ടായി വിശേഷിപ്പിക്കപ്പെടുന്നു.

വൈയാകരണകാരൻ എന്നതിനു പുറമേ, നിരൂപകൻ, കവി, ഉപന്യാസകാരൻ, സർവ്വകലാശാലാ അദ്ധ്യാപകൻ, വിദ്യാഭ്യാസപരിഷ്കർത്താവ് എന്നീ നിലകളിലും പ്രശസ്തനായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലയാളഭാഷയുടെ വ്യാകരണം, ഛന്ദശാസ്ത്രം, അലങ്കാരാദിവ്യവസ്ഥകൾ എന്നിവയ്ക്ക് അദ്ദേഹം നിയതമായ രൂപരേഖകളുണ്ടാക്കി.

സംസ്കൃതവൈയാകരണനായ പാണിനി, അഷ്ടാദ്ധ്യായി ഉൾപ്പെടുന്ന പാണിനീസൂക്തങ്ങളിലൂടെ സംസ്കൃതവ്യാകരണത്തിനു ശാസ്ത്രീയമായ ചട്ടക്കൂടുകൾ നിർവ്വചിച്ചതിനു സമാനമായി കേരളപാണിനീയം എന്ന മലയാളവ്യാകരണ ഗ്രന്ഥം ഏ.ആർ. രാജരാജവർമ്മയുടെതായിട്ടുണ്ട്. മലയാളവ്യാകരണം ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിൽ ഏ.ആറിന്റെ സംഭാവനകൾ കണക്കിലെടുത്തു് അദ്ദേഹത്തെ കേരളപാണിനി എന്നും അഭിനവപാണിനി എന്നും വിശേഷിപ്പിച്ചുപോരുന്നു.

മുഴുവൻ പേര്: അനന്തപുരത്ത് രാജരാജവർമ്മ രാജരാജവർമ്മ). കിടങ്ങൂർ പാറ്റിയാൽ ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടേയും കേരളവർമ്മ വലിയ കോയിത്തമ്പുരാൻറെ മാതൃ സഹോദരീ പുത്രിയായ ഭരണിതിരുനാൾ അമ്മത്തമ്പുരാട്ടിയുടേയും പുത്രനായി കൊല്ലവർഷം 1038 കുംഭമാസം 8-നാണ് 1863 ഫെബ്രുവരി 20-ന് ചങ്ങനാശ്ശേരിയിലെ ലക്ഷ്മീപുരം കോവിലകത്താണ് ജനിച്ചത്.

പതിനഞ്ചാം വയസില്‍ ഹിരണ്യാസുരവധം ആട്ടകഥ രചിച്ചു. കവിതയെ രൂപാത്മകതയില്‍ നിന്ന് കാവ്യാത്മകതയിലേയ്ക്ക് തിരിച്ചുവിടാന്‍ ശ്രമിച്ച സാഹിത്യകാരനായിരുന്നു. രാജരാജവര്‍മ്മയും ശിഷ്യന്മാരും കാവ്യരചനാരംഗത്ത് അനുവര്‍ത്തിച്ച നവകവനസമ്പ്രദായം രാജരാജവര്‍മ്മ പ്രസ്ഥാനം എന്ന പേരില്‍ അറിയപ്പെട്ടു.

ലക്ഷ്മീപുരം കൊട്ടാരം അക്കാലത്ത് സമ്പന്നമായിരുന്നെങ്കിലും അന്തശ്ചിദ്രത്താൽ അശാന്തമായിരുന്നു. തന്മൂലം അതിലെ ഒരു ശാഖ മൂത്തകോയിത്തമ്പുരാന്റെ നേതൃത്വത്തിൽ ആദ്യം കാർത്തികപ്പള്ളിയിലേയ്ക്കും പിന്നീട് ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തിലേയ്ക്കും താമസം മാറ്റി. ഈ കൊട്ടാരം മഹാരാജാവിന്റെ സഹായത്തോടെ മൂത്തകോയിത്തമ്പുരാൻ തന്നെ പണി കഴിപ്പിച്ചതായിരുന്നു. അനന്തപുരത്ത് താമസമാക്കിയ താവഴിയിലാണ് രാജരാജവർമ്മ ഉൾപ്പെടുന്നത്. ‘എ.ആർ.’എന്ന നാമാക്ഷരിയിലെ ‘എ’ അനന്തപുരം കൊട്ടാരത്തേയാണ് സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഓമനപ്പേർ കൊച്ചപ്പൻ എന്നായിരുന്നു.

1881(കൊല്ലവർഷം 1056)ൽ വലിയകോയിത്തമ്പുരാൻ തിരുവനന്തപുരത്തേക്ക് മടങ്ങിയപ്പോൾ കൊച്ചപ്പനും കൂടെ പോയി. അവിടെ സർക്കാർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നാലാം ക്ലാസ്സിൽ ചേരുകയും ചെയ്തു. ഹൈസ്കൂൾ വിദ്യാഭ്യാസകാലത്ത് സാഹിത്യവാസനയാൽ വിശാഖം തിരുനാൾ മഹാരാജാവിന്റെ പ്രീതിയാർജ്ജിച്ചതോടെ അദ്ദേഹം പരക്കെ അറിയപ്പെടുവാൻ തുടങ്ങി.

ഇക്കാലത്ത് രാജകൊട്ടാരത്തിൽ വിശാഖംതിരുനാളിന്റെ മകനോടൊത്ത് ട്യൂട്ടർമാരുടെ കീഴിൽ പഠിക്കാൻ അനുവാദവും കിട്ടി. വിശാഖം തിരുനാൾ അദ്ദേഹത്തെ രാജരാജൻ എന്ന് വിളിച്ചു. ഇരുപതാമത്തെ വയസ്സിൽ അദ്ദേഹം മട്രിക്കുലേഷൻ പാസ്സായി. അമ്മ മരണമടഞ്ഞതിനാൽ ഒരുവർഷം വിദ്യാഭ്യാസം മുടങ്ങിയെങ്കിലും അടുത്തവർഷം കോളേജിൽ ചേർന്നു. കൊല്ലവർഷം 1061ൽ എഫ്.എ. പരീക്ഷയും 1065ൽ രസതന്ത്രം ഐച്ഛികമായെടുത്ത് ബി.എ. പരീക്ഷയും വിജയിച്ചു.

ശ്രീമൂലം തിരുനാൾ മഹാരാജാവ് 1890ൽ (കൊല്ലവർഷം 1065ൽ) എ.ആറിനെ സംസ്കൃത പാഠശാലയിൽ ഇൻസ്പെക്ടറായി നിയമിച്ചു. എ.ആർ. ഈ കാലയളവിൽ നിഷ്കൃഷ്ടമായ പാഠ്യപദ്ധതിയും പാശ്ചാത്യരീതിയിലുള്ള ശിക്ഷാക്രമവും നടപ്പാക്കി. ജോലിക്കിടയിൽ സംസ്കൃതത്തിൽ എം.എ. എഴുതിയെടുത്തു.

1894ൽ (കൊല്ലവർഷം 1069ൽ) സംസ്കൃത മഹാപാഠശാലയിലെ പ്രിൻസിപ്പലായി നിയമിതനായി. അഞ്ചുവർഷത്തിനുശേഷം, കൊല്ലവർഷം 1074ൽ അദ്ദേഹം തിരുവനന്തപുരം മഹാരാജാസ് കോളേജിലെ നാട്ടുഭാഷാ സൂപ്രണ്ടായി. അദ്ദേഹം കോളേജുകളിൽ ഭാഷാസംബന്ധമായി ക്ലാസ്സുകൾ എടുക്കാനായി തയ്യാറാക്കിയ കുറിപ്പുകളിൽ നിന്നാണ് ഭാഷാഭൂഷണം, വൃത്തമഞ്ജരി, സാഹിത്യസാഹ്യം തുടങ്ങിയ കൃതികൾ മലയാളത്തിന് ലഭിച്ചത്. 13 വർഷത്തിനുശേഷം അദ്ദേഹത്തിന് സംസ്കൃത-ദ്രാവിഡ ഭാഷകളുടെ പ്രൊഫസ്സറായി സ്ഥാനക്കയറ്റം ലഭിച്ചു.

ബിരുദമെടുക്കുന്നതിന് മൂന്നുമാസം മുമ്പ് കൊല്ലവർഷം 1064ൽ രാജരാജവർമ്മ വിവാഹിതനായി. മൂത്ത കോയിത്തമ്പുരാന്റെ മൂന്നാമത്തെ പുത്രിയും മാവേലിക്കര എം. ഉദയവർമ്മരാജായുടെ കനിഷ്ഠസഹോദരിയുമായ മഹാപ്രഭതമ്പുരാട്ടിയായിരുന്നു വധു. മൂന്ന് ആണും അഞ്ച് പെണ്ണുമായി ഈ ദമ്പതികൾക്ക് എട്ടു സന്താനങ്ങൾ പിറന്നു. മക്കളിൽ മവേലിക്കര ഭാഗീരഥി അമ്മത്തമ്പുരാനും, എം. രാഘവവർമ്മരാജയും സാഹിത്യരംഗത്ത് പ്രശസ്തരാണ്.

മഹാരാജാസ് കോളേജിൽ നാട്ടുഭാഷാസൂപ്രണ്ടും പിന്നീട് പ്രൊഫസറുമായി ജോലിനോക്കിയിരുന്ന കാലത്ത് കോളേജിലെ നാട്ടുഭാഷാധ്യാപകരുടെ ശോചനീയാവസ്ഥയ്ക്ക് അറുതിവരുത്തുവാൻ രാജരാജവർമ്മ ചെയ്ത യത്നങ്ങൾ എടുത്തുപറയത്തക്കതാണ്. ഇതര വകുപ്പു മേധാവികളായ വിദേശികളുടെ ഗ്രേഡും ശമ്പളവും മലയാളം, സംസ്കൃതം തുടങ്ങിയ ഭാഷാവിഭാഗങ്ങളിലെ മേധാവികൾക്കുകൂടി വകവെപ്പിച്ചെടുക്കാൻ ഏ.ആറിനു കഴിഞ്ഞു.

കേരളപാണിനീയം, ഭാഷാഭൂഷണം, വൃത്തമഞ്ജരി, സാഹിത്യസാഹ്യം തുടങ്ങിയവ അന്ന് ക്ലാസ്സിലെ ആവശ്യത്തിനു പാകത്തിൽ തയ്യാറാക്കിയ ഗ്രന്ഥങ്ങളാണ്. മാതുലനായ “വലിയകോയിത്തമ്പുരാന്റെ” വിയോഗം കൊണ്ടും സ്വപുത്രന്റെ അകാലമൃത്യുകൊണ്ടും മറ്റും അനുഭവിക്കേണ്ടിവന്ന തീവ്രദുഃഖം സഹനീയമായത് ഇതുപോലുള്ള ഗ്രന്ഥങ്ങളുടെ നിർമ്മിതിയിൽ മുഴുകിയതു കൊണ്ടാണെന്ന് ഏ.ആർ. തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

പാണ്ഡിത്യം കൊണ്ടായാലും ഭാഷാസ്വാധീനം കൊണ്ടായാലും കേരളപാണിനിക്ക് സംസ്കൃതവും മലയാളവും തമ്മിൽ ഭേദമുണ്ടായിരുന്നില്ല. കാവ്യങ്ങളും വ്യാകരണഗ്രന്ഥങ്ങളുമായി ഇദ്ദേഹത്തിന്റെ ഇരുപത്തിരണ്ടു കൃതികൾ സംസ്കൃതത്തിലുണ്ട്; മലയാളത്തിൽ ഇരുപത്തൊന്നും. ഗ്രന്ഥരചനയ്ക്കുപുറമെ തന്റേതായ ഒരു പാരമ്പര്യം മലയാളസാഹിത്യത്തിൽ വേരുപിടിപ്പിക്കുവാനും ഏ.ആറിനു

കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ നേതൃത്വത്തിൽ തഴച്ചുവന്ന നിയോക്ലാസ്സിക് പ്രവണതയ്ക്ക് തക്ക സമയത്തു കടിഞ്ഞാണിടാനും, ഭാഷാസഹിതിയെ നിർണായകമായ ഒരു ദശാസന്ധിയിൽ നേർവഴിക്കു തിരിച്ചുവിടാനും ശക്തിയും വിവേകവും കാണിച്ചു എന്നത് അദ്ദേഹത്തിന്റെ സാഹിത്യബോധത്തിന് അവകാശപ്പെടാവുന്ന ഒരു വലിയ നേട്ടമാണ്

Related Articles

Back to top button