വംശീയാധിക്ഷേപം; മാപ്പ് പറഞ്ഞ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്
സിഡ്‌നി : ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യ ഔദ്യോഗികമായി പരാതി നൽകിയതിനെ തുടർന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ മാപ്പ് പറഞ്ഞത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിനിടെയാണ് ഇന്ത്യൻ താരങ്ങളെ കാണികൾ അധിക്ഷേപിച്ചത്. ജസ്പ്രീത് ബൂമ്ര, മുഹമ്മദ് സിറാജ് എന്നിവർക്ക് നേരെയായിരുന്നു അധിക്ഷേപം. സിറാജ് അംപയറിനോട് പരാതിപ്പെട്ടതിനെ തുടർന്ന് കാണികളെ ഗ്രൗണ്ടിൽ നിന്നും പോലീസ് പുറത്താക്കുകയും ചെയ്തു.
സംഭവത്തിൽ ഇന്ത്യൻ ടീം മാച്ച് റഫറിക്ക് പരാതി നൽകുകയും, ബിസിസിഐ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് മാപ്പ് അപേക്ഷിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ ന്യൂ സൗത്ത് വേൽസ് പോലീസ് അന്വേഷണം നടത്തുകയാണ്. ഇതിന്റെ ഭാഗമായി സ്‌റ്റേഡിയത്തിലെ സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. പോലീസിന് സമാന്തരമായി ക്രിക്കറ്റ് ഓസ്‌ട്രേലിയയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കളികാണാൻ വിലക്ക് ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.