കൊറോണയ്ക്ക് ചികിത്സ: യൂട്യൂബർ സാപ്പാട്ടു രാമൻ അറസ്റ്റിൽ
ചെന്നൈ: തമിഴ്‌നാട്ടിൽ കൊറോണ രോഗികളെ ചികിത്സിച്ച വ്യാജ ഡോക്ടർ അറസ്റ്റിൽ. സാപ്പാട്ടു രാമൻ എന്ന പ്രമുഖ യൂട്യൂബ് ചാനലിന്റെ നടത്തിപ്പുകാരനായ ആർ പാർച്ചെഴിയനെയാണ് തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ ബിരുദമില്ലാതെയാണ് ഇയാൾ രോഗികളെ ചികിത്സിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.
പോലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് ഇയാളെ തമിഴ്‌നാട്ടിലെ ചിന്ന സേലത്തിനടുത്ത് വെച്ചാണ് അറസ്റ്റ് ചെയ്യുന്നത്. ഇയാളുടെ ക്ലിനിക്കിൽ നിന്ന് സിറിഞ്ചുകളും മരുന്നുകളും ഗുളികകളും പോലീസ് കണ്ടെടുത്തു. കൂടാതെ പാർച്ചെഴിയനെതിരെ പോലീസ് കേസെടുക്കുകയും ആശുപത്രി അടച്ചു പൂട്ടുകയും ചെയ്തു.
കൊറോണയ്ക്ക് പുറമെ മറ്റ് അസുഖങ്ങൾക്കും ഇയാൾ ചികിത്സ നൽകിയിരുന്നു. നിരവധി പേർ യുട്യൂബിലെ വീഡിയോ കണ്ട് ഇയാളുടെ അടുത്ത് ചികിത്സയ്ക്ക് എത്തിയിരുന്നു. ചികിത്സയ്ക്ക് അനുമതിയില്ലാത്ത ബാച്ചിലർ ഓഫ് ഇലക്ട്രോ ഹോമിയോപതി ബിരുദധാരിയാണ് പാർച്ചെഴിയനെന്ന് പോലീസ് പറഞ്ഞു.