ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യൻ ടീമിന്റെ ജഴ്‌സി സമ്മാനിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുല്‍ക്കര്‍. വരാണസിയിലെ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപന ചടങ്ങിലാണ് പ്രധാനമന്ത്രിക്ക് നമോ എന്ന് എഴുതിയ ജഴ്‌സി ക്രിക്കറ്റ് ഇതിഹാസം സമ്മാനിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ബിസിസിഐ സെക്രട്ടറി ജയ് ഷാ, മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി, ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
കാഴ്ചപ്പാടില്‍ വന്ന മാറ്റമാണ് കായികമേഖലയില്‍ ഭാരതം മുന്നേറുന്നതിന്റെ കാരണം. കായിക താരങ്ങള്‍ക്ക് അവരുടെ മികച്ച പ്രകടനം കാഴ്ചവെക്കാൻ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുന്നു. ഇതിനുളള ഉത്തമ ഉദാഹരണമാണ് ഒളിമ്പിക്‌സ് പോഡിയം സ്കീം (ടോപ്‌സ്). ഇതിലൂടെ കായിക താരങ്ങള്‍ക്ക് വിദേശ പരിശീലനം, അന്താരാഷ്‌ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനുളള സഹായങ്ങള്‍, പരിശീലന ഉപകരണങ്ങള്‍, കോച്ചിംഗ് ക്യാമ്പ് എന്നിവ ലഭിക്കുന്നു. ഇതിന് പുറമെ പ്രതിമാസ സ്‌റ്റൈപ്പന്റും ടോപ്‌സിലൂടെ കായികതാരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്.- പ്രധാനമന്ത്രി ചടങ്ങില്‍ പറഞ്ഞു. ഏഷ്യൻ ഗെയിംസില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന താരങ്ങള്‍ക്ക് പ്രധാനമന്ത്രി ആശംസകളും നേര്‍ന്നു.
‘കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി മിഷന്റെ സഹായത്തോടെ ബിസിസിഐയുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ സ്റ്റേഡിയമാണ് വരാണാസിയിലേത്. ഉത്തര്‍പ്രദേശിന് ഈ സമ്മാനം നല്‍കിയതിന് ബിസിസിഐക്കും പ്രധാനമന്ത്രി മോദിക്കും നന്ദി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടന വേളയില്‍ പറഞ്ഞു.