ലോക്ഡൗൺ ജൂൺ 30 വരെ നീട്ടിയതായി തമിഴ്നാട് സർക്കാർ അറിയിച്ചു. ആനുകൂല്യങ്ങളോടെയാണ് ലോക്ഡൗൺ നീട്ടിയിരിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങൾ ഭാഗികമായി തുറന്നുകൊടുക്കും. തൊഴിലിടങ്ങളിൽ കൂടുതൽ ജീവനക്കാരെയും അനുവദിക്കും. ആരാധനാലയങ്ങൾ, സംസ്ഥാനാന്തര ബസ് സർവീസ്, മെട്രോ, സബർബൻ ട്രെയിൻ എന്നിവയ്ക്കുള്ള നിരോധനം തുടരുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രതികരിച്ചു.
ജൂൺ 1 മുതൽ നിയന്ത്രിതമായി പൊതു ഗതാഗതം ആരംഭിക്കുമെങ്കിലും കോവിഡ് രോഗികൾ ഏറെയുള്ള ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കൽപേട്ട് ജില്ലകളിൽ ബസ് സർവീസുകൾ ഉണ്ടാകില്ല. ചില റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് അനുമതി നൽകും. ശനിയാഴ്ച മാത്രം തമിഴ്നാട്ടിൽ 938 പേർക്കാണ് കോവിഡ് രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 21,184 ആയി.