പത്മശ്രീ ഡോ.എം.എ. യൂസഫലി സെപ്തംബര്‍ 1 ന് ശാന്തിഗിരിയില്‍
പോത്തന്‍കോട്: ശാന്തിഗിരി ആശ്രമത്തിലെ തൊണ്ണൂറ്റിയാറാമത് നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പത്മശ്രീ ഡോ.എം.എ. യൂസഫലി ശാന്തിഗിരി ആശ്രമത്തിലെത്തും. ഇതാദ്യമായാണ് അദ്ദേഹം ശാന്തിഗിരി ആശ്രമം സന്ദര്‍ശിക്കുന്നത്. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുമായി നേരത്തെ മുതല്‍ സൗഹൃദം പുലര്‍ത്തിവരുന്നു. അദ്ദേഹത്തിന്റെ ജര്‍മ്മന്‍ എയർബസ് എച്ച് 145 എന്ന പുതിയ ഹെലികോപ്റ്ററിലാണ് ആശ്രമത്തിലെത്തുന്നത്.
നവപൂജിതദിനമായ സെപ്തംബര്‍ 1 ന് രാവിലെ 11 മണിക്ക് ആശ്രമം സ്പിരിച്വല്‍ സോണിലെത്തുന്ന അദ്ദേഹത്തെ സന്യാസിമാര്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് താമരപര്‍ണ്ണശാലയില്‍ പുഷ്മസമര്‍പ്പണം നടത്തും. 11.30 ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിളള ഉദ്ഘാടനം ചെയ്യുന്ന നവപൂജിതം സമ്മേളനത്തില്‍ അദ്ദേഹം വിശിഷ്ടാതിഥിയാകും. ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ലത്തിന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ്.ജെ.നെറ്റോ, എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസ്, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍ തിരുമല, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍.അനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി സ്വാഗതവും ആശ്രമം ഉപദേശകസമിതി ഹെല്‍ത്ത്കെയര്‍ വിഭാഗം പേട്രണ്‍ ഡോ.കെ.എന്‍.ശ്യാമപ്രസാദ് കൃതജ്ഞതയും ആശംസിക്കും.