കൊറോണയുടെ ഉറവിടം തേടിയുള്ള അന്വേഷണം വുഹാനിന് പുറത്തേയ്ക്കും
ചൈനയുടെ നിർദ്ദേശങ്ങൾക്ക് വഴങ്ങാതെ ലോകാരോഗ്യ സംഘടന…
ബീജിംഗ്: ലോകം മുഴുവൻ നാശം വിതച്ച കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താൻ ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം വുഹാനിലെത്തി. 10 ശാസ്ത്രജ്ഞൻമാരടങ്ങുന്ന സംഘമാണ് വൈറസിന്റെ ഉറവിടം തേടി വുഹാനിലെത്തിയത്. ലോകാരോഗ്യ സംഘടനയുടെ സംഘത്തിന് ചൈന ആദ്യം പ്രവേശനാനുമതി നിഷേധിച്ചിരുന്നു. എന്നാൽ വിവിധ രാജ്യങ്ങൾ പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് ചൈന വഴങ്ങിയത്.
13 മാസങ്ങൾക്ക് മുൻപാണ് ആദ്യമായി മനുഷ്യനിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നത്. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം വുഹാനിലാണ് അദ്യമായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വുഹാനിലെ പ്രദേശവാസികളിൽ നിന്നും ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം വിവരങ്ങൾ ശേഖരിക്കും. ഇതിന് പുറമെ വിവിധ ലാബുകളിൽ പരിശോധന നടത്തുന്ന സംഘം ചൈനീസ് ശാസ്ത്രജ്ഞരുമായും ചർച്ച നടത്തും.
കഴിഞ്ഞ വർഷം ഒക്ടോബറിൽ തങ്ങളുടെ ശാസ്ത്രജ്ഞരും ഗവേഷകരും വൈറസിന്റെ ഉറവിടം കണ്ടെത്താനായി പ്രാഥമിക അന്വേഷണം നടത്തിയതായി ചൈന അറിയിച്ചിരുന്നു. നിലവിൽ ചൈനയിലെത്തിയ പ്രത്യേക സംഘം വുഹാന്‍ പുറത്തേയ്ക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ട്. വുഹാന്‍ സമാനമായി രോഗവ്യാപനം രൂക്ഷമായിരുന്ന ഹുബെയ് പ്രവിശ്യയിലും സംഘം പരിശോധന നടത്തിയേക്കുമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.