തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വൈകില്ല; തെരഞ്ഞെടുപ്പ് കമ്മീഷണര്‍
സിന്ധുമോൾ. ആർ
തിരുവനന്തപുരം : തദ്ദശ തെരഞ്ഞെടുപ്പ് ഫലം വൈകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‍കരന്‍. എല്ലാ ഫലവും ഉച്ചയ്ക്ക് മുന്‍പ് അറിയാനാകു. എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഉണ്ടാകും. എല്ലാ വീട്ടിലും ബാലറ്റ് എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇക്കാര്യം ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. അതിനാല്‍ തപാല്‍ ബാലറ്റ് കൂടി ഏര്‍പ്പെടുത്തിയെന്നും വി ഭാസ്‍കരന്‍ പറഞ്ഞു.
ഏകദേശം അമ്പതിനായരത്തോളം പേര്‍ തപാല്‍ വോട്ടിന് കാത്തിരിക്കുന്നുണ്ടെങ്കിലും, പതിനായിരത്തോളം പേരുടെ വോട്ട് മാത്രമാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉദ്യോഗസ്ഥര്‍ക്ക് വീട്ടിലെത്തി ശേഖരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. എന്നാല്‍ അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ ഉദ്യോഗസ്ഥര്‍ക്ക് വീടുകളിലേക്കോ ആശുപത്രിയിലേക്കോ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വോട്ട് ചെയ്യുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് തപാലില്‍ അയയ്ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വി ഭാസ്ക്കരന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റില്‍ നിന്ന് ബാലറ്റ് പ്രിന്‍റ് എടുത്ത് വോട്ട് രേഖപ്പെടുത്തി തപാലില്‍ അയക്കാം. വോട്ട് പാഴാകുമെന്ന ആശങ്ക വേണ്ട. വോട്ടെണ്ണല്‍ ദിനമായ 16 ന് രാവിലെ 8 വരെ എത്തുന്ന തപാല്‍ വോട്ടുകള്‍ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരിലേക്കും എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബദല്‍ മാര്‍ഗം എന്ന കളക്ടറുടെ അപേക്ഷ കൂടി കണക്കിലെടുത്താണ് തീരുമാനം.