കെണിവച്ച് പിടികൂടിയ മുള്ളൻ പന്നിയെയും മുറ്റത്ത് നട്ടുവളർത്തിയ നിലയിൽ കഞ്ചാവ് ചെടിയും കണ്ടെത്തി
പ്രത്യേക ലേഖകന്‍
മറയൂർ • കാന്തല്ലൂർ സേക്രട്ട് ഹാർട്ട് ബ്രദേഴ്‌സ് ഹൗസ് വളപ്പിൽ നിന്ന് കെണിവച്ച് പിടികൂടിയ മുള്ളൻ പന്നിയെയും മുറ്റത്ത് നട്ടുവളർത്തിയ നിലയിൽ കഞ്ചാവ് ചെടിയും കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് മാനേജർ സഹായരാജ് (38) നെതിരെ ഫോറസ്റ്റും എക്‌സൈസും കേസെടുത്തു.
വനപാലകർക്ക് ലഭിച്ച രഹസ്യ വിവരത്തേ തുടർന്ന് ഇന്നലെ ഉച്ചയോടുകൂടിയാണ് പരിശോധന നടത്തിയത്. ബ്രദേഴ്‌സ് ഹൗസിന്റെ പിൻഭാഗത്ത് നിന്ന് കെണിയിൽ അകപ്പെട്ടിരുന്ന പൂർണ വളർച്ചയെത്തിയ മുള്ളൻ പന്നിയും മുറ്റത്ത് നട്ടുവളർത്തിയിരുന്ന 160 സെന്റീ മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി.
മുള്ളൻ പന്നിയെ പിടികൂടിയ കേസിൽ പ്രതി സഹായരാജിനെ വനംവകുപ്പ് പിടികൂടി ദേവികുളം കോടതിയിൽ ഹാജരാക്കി. കഞ്ചാവ് ചെടിയുമായി ബന്ധപ്പെട്ട കേസ് എക്‌സൈസിന് കൈമാറി.
കഴിഞ്ഞ ദിവസം മുള്ളൻ പന്നിയും കഞ്ചാവ് ചെടിയും കണ്ടെത്തിയ കാന്തല്ലൂർ സേക്രട്ട് ഹാർട്ട് ബ്രദേഴ്‌സ് ഹൗസ് വളപ്പിൽ മുൻപും കഞ്ചാവ് വളർത്തലും വന്യമൃഗങ്ങളെ പിടികൂടുന്നതും സ്ഥിരമായിരുന്നുവെന്ന് വനപാലകരും എക്‌സൈസും. വനമേഖലയോട് ചേർന്ന് കിടക്കുന്ന ബ്രദേഴ്‌സ് ഹൗസ് വളപ്പിൽ മൃഗങ്ങളെ പിടികൂടുന്നതായി വനപാലകർക്ക് മുൻപ് തന്നെ വിവരം ലഭിച്ചിരുന്നു.
തുടർന്ന് വനപാലകർ നിരീക്ഷിച്ച് വരുന്നതിനിടയിലാണ് മുള്ളൻ പന്നിയെ പിടികൂടിയ വിവരം ഇന്നലെ അറിഞ്ഞത്. ഇന്നലെ കഞ്ചാവ് ചെടി കണ്ടെത്തിയതിന് സമീപം വേറെയും കഞ്ചാവ് ചെടികൾ നട്ടുവളർത്തി വെട്ടിമാറ്റിയിരുന്ന തടങ്ങൾ കണ്ടെത്താൻ കഴിഞ്ഞതായി മറയൂർ എക്‌സൈസ് പ്രിവന്റീവ് ഓഫിസർ കെആർ.സത്യൻ പറഞ്ഞു..